Can't help sharing this excellent note from Mn Karassery!
രണ്ടര മണിക്കൂർ ക്യാൻവാസിൽ ഒതുങ്ങാത്ത ഇതിഹാസ തുല്യമായ ഒരു ജീവിതം, തൊട്ടടുത്ത് നിന്ന് ആരാധനയോടെ വീക്ഷിച്ച കാരശ്ശേരി മാഷിൻറെ ലളിതസുന്ദരമായ ആഖ്യാനത്തിലൂടെ...
കുട്ടിക്കാലത്തേ എന്റെ വീരനായകനായിരുന്നു മൊയ്തീന്‍. മൂപ്പര് 10-14 വയസ്സിന് മൂത്തതാണ്(ജനനം:1937). സുന്ദരന്‍. ആജാനുബാഹു. നല്ല ഫുട്‌ബോള്‍ കളിക്കാരനാണ്. ഒന്നാംതരമായി പ്രസംഗിക്കും. ശരിയായ തീപ്പൊരി. ആവേശഭരിതനായി കത്തിക്കയറുന്നത് കണ്ട് ഞാന്‍ എത്രയോ വട്ടം കയ്യടിച്ചിട്ടുണ്ട്; വലുതായാല്‍ ഇതുപോലെ പ്രസംഗിക്കണം എന്ന് കൊതിച്ചുപോയിട്ടുണ്ട്.
കണ്ണും ദിക്കും തെളിഞ്ഞപ്പോള്‍ മൊയ്തീന്‍ പ്രജാ സോഷ്യലിസ്റ്റു പാര്‍ട്ടിക്കാരനായി. വിമോചനസമര (1959)ത്തിന്റെ മുന്നോടിയായിത്തീര്‍ന്ന വിദ്യാര്‍ത്ഥിപ്രക്ഷോഭങ്ങളിലൂടെ അവരുടെ വിദ്യാര്‍ത്ഥി വിഭാഗത്തിന്റെ ജില്ലാനേതാവും പിന്നീട് യുവജനവിഭാഗത്തിന്റെ സംസ്ഥാനനേതാവും ആയി ഉയര്‍ന്നു. കേരളത്തിലെവിടെയും സോഷ്യലിസ്റ്റു പാര്‍ട്ടിയുടെ പ്രസംഗകര്‍ക്കിടയിലെ യുവതാരം പത്താം ക്ലാസിലധികം പഠിച്ചിട്ടില്ലാത്ത ഈ മുക്കത്തുകാരനായിരുന്നു.
ജന്മിമാരും മുതലാളിമാരും പോലീസുകാരും അക്കാലത്ത് കാട്ടിക്കൂട്ടുന്ന അനീതികളെ ഏറ്റെതിര്‍ക്കാന്‍ ചങ്കുറപ്പോടെ തലയുയര്‍ത്തി നിന്ന ഈ യുവനേതാവിന് പക്ഷേ പാര്‍ട്ടിയില്‍ ശത്രുക്കളേറെയായിരുന്നു. പലരും പ്രതീക്ഷിച്ച പോലെ, 1970-ല്‍ കുന്ദമംഗലം നിയമസഭാമണ്ഡലത്തില്‍ പാര്‍ട്ടി മൊയ്തീന് ടിക്കറ്റ് കൊടുത്തില്ല. ആര്‍ക്കും ഒന്നും ഒരിഞ്ച് വിട്ടുകൊടുക്കാത്ത കക്ഷി സ്വതന്ത്രനായി തെങ്ങ് അടയാളത്തില്‍ അവിടെ മത്സരിച്ചു; മറ്റൊരിക്കൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്വതന്തന്റനായി മത്സരിച്ച് ജയിച്ചു.
സമ്പ്രദായികരാഷ്ട്രീയജീവിതം ഈ ചെറിയ കഥകളില്‍ ഒതുങ്ങിയെങ്കിലും നാട്ടിലെവിടെയും ഒളിഞ്ഞും തെളിഞ്ഞും ആ സാന്നിധ്യമുണ്ടായിരുന്നു. സമ്പന്നകുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ആ യുവാവ് വീട്ടുകാരെയും നാട്ടുകാരെയും വകവെയ്ക്കാത്ത 'അന്യന്‍' ആയിട്ടാണ് മുതിര്‍ന്നത്. 'യജമാന'ന്മാരെ തരിമ്പിന് കൂസാത്ത ഒരാളേ ഞങ്ങളുടെ നാട്ടിലുണ്ടായിരുന്നുള്ളൂ- 'മുതലാളിക്കുട്ടി'യായ മൊയ്തീന്‍! ആര്‍ക്കും ആരെയും എന്തിനെയും എപ്പോഴും ചോദ്യം ചെയ്യാമെന്ന് ഞങ്ങളെ പഠിപ്പിച്ചവരില്‍ പ്രധാനി അദ്ദേഹമാണ്. 'ഇവിടെ ചോദിക്കാനും പറയാനും ആളുണ്ട്' എന്നൊരു ഊറ്റം തൊഴിലാളികള്‍ക്കും കുടിയാന്മാര്‍ക്കും നല്‍കിയതില്‍ ആ പ്രസംഗവും പ്രവര്‍ത്തനവും വലിയ പങ്ക് വഹിച്ചു. കര്‍ഷകപ്രസ്ഥാനവും രാഷ്ട്രീയപാര്‍ട്ടികളും ഒന്നും ഉണ്ടായിരുന്നില്ല എന്നോ അവ കാര്യമായി ഒന്നും ചെയ്തില്ല എന്നോ അല്ല. 'സുല്‍ത്താന്‍' എന്ന് നാട്ടുകാര്‍ വിളിച്ചിരുന്ന മുതലാളിയുടെ മകന്‍ തങ്ങളുടെ എല്ലാറ്റിനും മുന്നിലുണ്ട് എന്നത് പാവങ്ങള്‍ക്ക് വലിയ കോളായിരുന്നു. കുറേക്കാലം ചെറുത്തുനില്പുകളുടെ പ്രതിരൂപം 'പുറ്റാട്ടെ മൊയ്തീന്‍' ആയിരുന്നു- ആരാധകരുടെ ഭാഷയില്‍ 'മാന്‍കാക്ക'.
സോഷ്യലിസ്റ്റായിരുന്നെങ്കിലും റാം മനോഹര്‍ ലോഹ്യയോടല്ല, നേതാജി ബോസിനോടായിരുന്നു ആരാധന. വായനയിലോ ചിന്തയിലോ അല്ല, വീറിലും കര്‍മ്മത്തിലും ആയിരുന്നു തനിക്ക് വിശ്വാസം. നേതാജിയുടെ ജന്മദിനത്തില്‍ കായികകലാ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിലും യുവാക്കളെ കര്‍മ്മോത്സുകരാക്കുന്നതിലും വലിയ ശ്രദ്ധയായിരുന്നു.
നാടകവും നൃത്തവും ഗാനമേളയും നടത്തുന്നതില്‍ കമ്പമുള്ള മൊയ്തീന്‍ നാട്ടില്‍ 1959-ല്‍ 'കേരള കലാമന്ദിര്‍' എന്നൊരു ക്ലബ് തുടങ്ങുകയുണ്ടായി. 'ഡോക്ടര്‍' എന്ന നാടകത്തില്‍ ആശുപത്രിയില്‍ പാവങ്ങളെ ചൂഷണം ചെയ്യുന്നതിനെതിരെ പോരാടുന്ന ആദര്‍ശധീരനായ യുവഡോക്ടറായി അരങ്ങുതകര്‍ത്ത് അഭിനയിച്ചത് മൊയ്തീനാണ് (1966). പലപ്പോഴും ഞാനടക്കമുള്ളവര്‍ കൈയടിച്ചത് ആ കഥാപാത്രത്തെ എന്നതിലധികം അഭിനേതാവിന്റെ ജീവിതത്തെ ഓര്‍ത്തിട്ടാണ്; ആ ഡയലോഗുകള്‍ പാഞ്ഞു ചെല്ലുന്നത് മുതിര്‍ന്ന ഡോക്ടര്‍ക്കെതിരെയല്ല, പണക്കാരനായ സ്വന്തം പിതാവിനെതിരെയാണ് എന്ന് കരുതി ആവേശം മൂത്തിട്ടാണ്.
അടിയന്തിരാവസ്ഥക്കാലത്ത് കൊല്ലപ്പെട്ട രാജന്റെ ദുരന്തം പ്രമേയമാക്കി ആദ്യം(1977) സിനിമയെടുത്തത് മൊയ്തീനാണ്- 'നിഴലേ നീ സാക്ഷി'. തിരക്കഥ എഴുതിച്ചത് എന്നെക്കൊണ്ടാണ്. എന്റെ ആദ്യത്തെ തിരക്കഥ! സംവിധാനം: ബേബി. സീമയുടെ ആദ്യചിത്രമായ ആ സിനിമ പുറത്തുവന്നില്ല. അദ്ദേഹം നിര്‍മ്മിച്ച 'അഭിനയം,' 'ഇന്ത്യാ, നീ സുന്ദരി' എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയായെങ്കിലും ഒന്നും ക്ലച്ച് പിടിച്ചില്ല.
നാട്ടില്‍ ചെറുപ്പക്കാരുടെയും സ്ത്രീകളുടെയും ആരാധനാപാത്രമായിരുന്നു മൊയ്തീന്‍- ഏതു അന്യായത്തിനുനേരെയും കൈ ചൂണ്ടുന്ന ആ യുവാവിന്റെ സാഹസികതയും തീവ്രശൈലിയിലുള്ള പ്രസംഗവും വശ്യമായ ചിരിയും സമ്പന്നമായ തറവാട്ടില്‍ നിന്ന് പിണങ്ങി അലഞ്ഞു നടക്കുന്നതില്‍ വെളിപ്പെടുന്ന അനാഥത്വവും എല്ലാം ആരാധന മൂപ്പിച്ചു. പിന്നെ, ഇപ്പറഞ്ഞതൊക്കെ പൊലിപ്പിച്ചു കാണിക്കാന്‍ മൂപ്പര്‍ മിടുക്കനുമായിരുന്നു. ആ സാമര്‍ത്ഥ്യത്തിന്റെ ആവിഷ്‌ക്കാരമായിരുന്നു നാടകീയത- വലുതും ചെറുതുമായ എന്തും നാടകീയമായി മാത്രം ചെയ്യുന്നതാണ് പ്രകൃതം.
നാടിന്റെ കാല്പനികനായകന്‍ മൊയ്തീനായിരുന്നു - പ്രമാണിയും പ്രാദേശികനേതാവുമായ പിതാവിനെതിരായ തീക്ഷ്ണസമരം ഒരു ഭാഗത്ത്; സുന്ദരിയും അന്യമതക്കാരിയുമായ കാഞ്ചനമാലയുമായുള്ള തീവ്രപ്രണയം മറുഭാഗത്ത്. സംഘര്‍ഷഭരിതവും സ്‌നേഹസുരഭിലവും ആയ ഒരു ദുരന്തനാടകം ഞങ്ങള്‍ക്കു മുന്നില്‍ ഓരോരോ രംഗമായി വന്നുപോവുകയായിരുന്നു....
ആളുകളെപ്പോഴും ആ മനുഷ്യനെപ്പറ്റി അത്ഭുതത്തോടെ മാത്രം സംസാരിച്ചു- 'കടത്തുകാരന്റെ' ഷൂട്ടിംഗിന് സത്യനെയും അംബികയെയും മുക്കത്ത് കൊണ്ടുവന്നത്, കഴുത്തിലൊരു ക്യാമറയും തൂക്കി കണ്ട ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും ഫോട്ടോ എടുത്ത് നടക്കുന്നത്, തെരുവ്ജീവിയും ഭ്രാന്തനുമായ വേലായുധനെയും അമ്മയെയും തന്റെയൊപ്പം പാര്‍പ്പിക്കുന്നത്, അക്കാലത്ത് അസാധ്യം എന്ന് പലര്‍ക്കും തോന്നിയിരുന്നിട്ടും 'മാതൃഭൂമി'യില്‍ എഴുതുന്നത്, 'കമിതാക്കളുടെ സങ്കടങ്ങള്‍ പരിഹരിക്കുന്ന' മാവൂര്‍ റോഡിലെ കുരിശുപള്ളിയില്‍ സ്ഥിരമായി മെഴുകുതിരി കത്തിക്കുന്നത്, വമ്പന്മാരായ എഴുത്തുകാരെ കൊണ്ടുവന്ന് മുക്കത്ത് സാഹിത്യസമിതിക്യാമ്പ് സംഘടിപ്പിച്ചത്, നാട്ടുകാരിയായ ഒരു പെണ്‍കുട്ടിക്ക് എയര്‍ഹോസ്റ്റസ്സായി ജോലി തരപ്പെടുത്തിക്കൊടുത്തത്, കുളിരാമുട്ടിയിലെ കുടിയിറക്കിനെതിരെ പ്രധാനമന്ത്രിക്ക് നിവേദനം നല്കിയത്, ധിക്കാരിയായിട്ടും പുകവലിക്കുകയോ കള്ളുകുടിക്കുകയോ ചെയ്യാത്തത്, വലിയ പെരുന്നാളും വെള്ളിയാഴ്ചയും ഒന്നിച്ചുവന്നാലും പള്ളിയില്‍ കയറാത്തത്, വലിയവന്മാരെ വെല്ലുവിളിച്ച് നിരന്തരം സമരം ചെയ്യുമ്പോഴും ഒറ്റയ്ക്കു തെണ്ടി നടക്കുന്നതിലെ ഊക്ക്, എല്ലാറ്റിനും ഉമ്മയുടെ പിന്തുണ കിട്ടുന്നത്, തന്റെ മാസിക 'സ്‌പോര്‍ട്‌സ് ഹെറാള്‍ഡ്' ഇന്ദിരാഗാന്ധിയെക്കൊണ്ട് പ്രകാശനം ചെയ്യിച്ചത്..... വിവാദപാത്രമായ ആ ഒറ്റയാനെപ്പറ്റി എന്തെങ്കിലും പറയുകയോ, കേള്‍ക്കുകയോ ചെയ്യാത്ത നാളുകള്‍ ഉണ്ടായിരുന്നില്ല.
പെട്ടെന്ന് കേട്ടാല്‍ തോന്നും പോലെ, മൊയ്തീന്റെ ബാപ്പ വെറും പൈസക്കാരന്‍ മാത്രമായിരുന്നില്ല; മുഹമ്മദ് അബ്ദുറഹിമാന്റെ ശിഷ്യനായി ദേശീയപ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കോണ്‍ഗ്രസുകാരനാണ്. ബി.പി. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന ബലിയമ്പ്ര പുറ്റാട്ട് ഉണ്ണിമോയിന്‍ താന്‍പോരിമക്കാരനായിരുന്നു. ആരെയും കൂസാത്ത പ്രകൃതം, മകന് ബാപ്പയില്‍ നിന്ന് തന്നെ കിട്ടിയതാകണം. മതത്തെ അദ്ദേഹത്തിനും പുല്ലുവിലയായിരുന്നു. രാഷ്ട്രീയപ്രശ്‌നങ്ങളിലും കുടുംബകാര്യങ്ങളിലും സാമൂഹ്യജീവിതത്തിലുമെല്ലാം എതിര് നില്‍ക്കുന്ന മകന്‍ തനിക്കെതിരെ ഘോരഘോരം പ്രസംഗിച്ച് കയ്യടി നേടുന്നതിന് അദ്ദേഹം പലവട്ടം സാക്ഷിയായിട്ടുണ്ട്. ബി.പി. പഞ്ചായത്ത് പ്രസിഡണ്ടായിരുന്നതിനാല്‍ ഇതിന് അവസരങ്ങള്‍ പലതുണ്ടായിരുന്നുതാനും. അതിനിടയിലാണ് പ്രേമവാര്‍ത്ത പുറത്തുവരുന്നത്. പ്രശ്‌നം മതം ആയിരുന്നില്ല, പ്രിയസുഹൃത്തിന്റെ മകളാണ് കാമുകി എന്നതായിരുന്നു; പ്രണയം സുഹൃത്തിനും ആ കുടുംബത്തിനും വരുത്തിവെയ്ക്കുന്ന വിഷമങ്ങളായിരുന്നു. എല്ലാം ഉരുണ്ടുകൂടിയ വികാരമാവാം, അവിശ്വസനീയമായ കത്തിക്കുത്തിലേയ്ക്ക് (1965) നയിച്ചത്. 'ബി.പി. നടുറോഡിലിട്ട് മകനെ കുത്തിക്കൊന്നു' എന്നാണ് നാട്ടില്‍ പരന്നത്. എല്ലാവരെയും അമ്പരിപ്പിച്ചുകൊണ്ട് ജീവിതത്തിലേയ്ക്ക് മടങ്ങി വന്ന മൊയ്തീന്‍ അതിനെക്കാള്‍ നാടകീയമായി കോടതിയില്‍ മൊഴി കൊടുത്ത് ബാപ്പയെ ശിക്ഷയില്‍ നിന്ന് രക്ഷിച്ചു!
അന്നത്തെ താരപ്രസിദ്ധീകരണമായ തിരുവനന്തപുരത്തെ 'കൗമുദി ആഴ്ചപ്പതിപ്പ്' ഒന്നാം പേജില്‍ മൊയ്തീന്റെ കൂറ്റന്‍ ചിത്രത്തോടുകൂടിയാണ് ഈ സംഭവങ്ങളുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചത്. പത്രപ്രവര്‍ത്തകന്‍ പി.സി. സുകുമാരന്‍ നായര്‍ അതെഴുതിയതും പത്രാധിപര്‍ കെ. ബാലകൃഷ്ണന്‍ അങ്ങനെ അത് കൊടുത്തതും അന്ന് വലിയ സംഭവമാണ്.
ആ പ്രണയത്തെപ്പറ്റി നാട്ടുകാര്‍ക്ക് വലിയ ഇമ്പമായിരുന്നു. പുസ്തകങ്ങളിലോ സിനിമകളിലോ അല്ലാതെ പ്രേമബന്ധങ്ങളെപ്പറ്റിയൊന്നും ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. നാട്ടിലെ വലിയൊരു മുസ്‌ലിം തറവാട്ടിലെ 'രാജകുമാരന്‍' വലിയൊരു തിയ്യ തറവാട്ടിലെ 'രാജകുമാരിയെ' പ്രേമിക്കുന്നു എന്ന മട്ടില്‍ രസം പിടിച്ചാണ് ആളുകള്‍ പറഞ്ഞിരുന്നത്: വീട്ടുതടങ്കലിലായ കാമുകിക്ക് കത്ത് എത്തിക്കുവാന്‍ കണ്ടുപിടിച്ച വിചിത്രമായ മാര്‍ഗങ്ങള്‍. കത്തുകള്‍ പിടിക്കപ്പെട്ടപ്പോള്‍ അവര്‍ക്ക് രണ്ടുപേര്‍ക്കും മാത്രം തിരിയുന്ന ലിപി തന്നെ കണ്ടുപിടിച്ച് നടപ്പാക്കിയതിലെ കൗശലങ്ങള്‍. അത്യുപൂര്‍വമായി കണ്ടുമുട്ടിയ സന്ദര്‍ഭത്തില്‍ കാമുകി ചവുട്ടി നിന്ന മണ്ണില്‍നിന്ന് ഒരു പിടി കാമുകന്‍ വാരിക്കൊണ്ടുപോയി പൊന്നുപോലെ സൂക്ഷിച്ചുവരുന്നതിലെ കാല്പനികഭംഗികള്‍. അങ്ങനെയങ്ങനെ ഏതു കലാസൃഷ്ടിയേക്കാളും വിചിത്രവും സമ്പന്നവും ആയി നാട്ടുകാരുടെ മുമ്പില്‍ അനാവൃതമായിക്കൊണ്ടേയിരുന്ന ആ പ്രണയകഥ നാട്ടുനടപ്പുകളെയും മതാചാരങ്ങളെയും ധിക്കരിച്ചുകൊണ്ടേയിരുന്നു
സംഭവബഹുലമായ ജീവിതത്തിന് ചേര്‍ന്ന വിധം 45-ാമത്തെ വയസ്സില്‍ അത്യന്തം നാടകീയമായിട്ടാണ് മൊയ്തീന്റെ കഥ തീരുന്നത്. 1982 ജൂലായില്‍ അയല്‍ഗ്രാമമായ കൊടിയത്തൂരിലെ തെയ്യത്തുംകടവിലുണ്ടായ തോണിയപകടത്തില്‍ നീന്തല്‍വിദഗ്ധനായ ആ അരോഗദൃഢഗാത്രന്‍ മുങ്ങിമരിച്ചുപോയി. വെള്ളത്തില്‍ മുങ്ങിത്താഴുന്ന പലരെയും രക്ഷിച്ച മൊയ്തീന്റെ സമീപത്തേയ്ക്ക് തോണിയിലെത്തിയ രക്ഷാപ്രവര്‍ത്തകര്‍ കയറ് എറിഞ്ഞുകൊടുക്കുമ്പോള്‍ അദ്ദേഹം വിളിച്ചുപറഞ്ഞു: ' എന്നെ നോക്കണ്ട, അതാ, ആ സ്ത്രീക്ക് എറിഞ്ഞുകൊടുക്കൂ'. ആ സ്ത്രീ രക്ഷപ്പെട്ടു. മൊയ്തീന്‍ സാഹചര്യവശാല്‍ മരണത്തിലേയ്ക്ക് ആണ്ടുപോയി.
ജീവിതത്തെക്കാള്‍ മഹത്തായ മരണം!
മൊയ്തീന്‍ നാടകീയതയെ തേടിച്ചെല്ലുന്ന ആദ്യഘട്ടമാണ് അവസാനിച്ചത്; നാടകീയത മൊയ്തീനെ തേടിവരുന്ന രണ്ടാംഘട്ടം തുടങ്ങാനിരിക്കുകയായിരുന്നു: മൊയ്തീനില്ലാത്ത ലോകത്ത് ജീവിക്കാനില്ലെന്ന് തീര്‍പ്പാക്കി കാഞ്ചനമാല ആത്മഹത്യക്ക് ശ്രമിച്ച് പരാജയപ്പെട്ടത് കേട്ട് ഞങ്ങള്‍ അമ്പരന്നു. അവസാനമായി അവന്‍ കുടിച്ച ഇരുവഞ്ഞിപ്പുഴയിലെ വെള്ളം കുടിക്കണമെന്ന് പറഞ്ഞ് അലമുറയിട്ട അവര്‍ ആ വെള്ളം കുടിച്ച് ആശ്വസിച്ചത് കേട്ട് ഞങ്ങള്‍ അതിശയിച്ചു. മൂന്നാം ദിവസം പെന്തിയിട്ടും താന്‍ നേരില്‍ കണ്ടിട്ടില്ലാത്ത മയ്യത്തിന്റെ ഒരു കണ്ണ് മീന്‍ തിന്നുപോയിരുന്നു എന്ന് അറിഞ്ഞ അവര്‍ മീന്‍ കൂട്ടാതായി എന്ന് കേട്ട് ഞങ്ങള്‍ വ്യസനിച്ചു.....
ധീരന്മാര്‍ക്ക് മാത്രം സാധ്യമായ കര്‍മ്മങ്ങളിലൂടെ സമൂഹത്തിന് മാതൃകയാകുന്നവര്‍ക്കുള്ള 'പരമവീരചക്രം' അര്‍പ്പിച്ച് രാഷ്ട്രം ആ വീരസ്മരണയെ ആദരിച്ചു. ഏറെ വൈകാതെ കാഞ്ചനമാല കാമുകമാതാവ് പാത്തുമ്മയുടെ കൂടെ വന്ന് 'മരുമകള്‍' ആയി താമസമാക്കി! അങ്ങനെ ആ മരണത്തെ തോല്പ്പിച്ചുകൊണ്ട് പുതിയൊരു കുടുംബം പിറവിയെടുത്തു. അതിന്റെ ഊര്‍ജത്തില്‍ നിന്നാണ് പുറംലോകത്ത് പെരുമാറി പരിചയമില്ലാത്ത ആ പ്രണയിനി കാമുകന്റെ ആശയാദര്‍ശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുവാന്‍ 'ബി.പി. മൊയ്തീന്‍ സേവാമന്ദിര്‍' എന്ന പ്രസ്ഥാനത്തിന് മൂന്ന് പതിറ്റാണ്ട് മുമ്പ് രൂപം നല്കുന്നത്. വ്രണിത സമൂഹത്തെ, കാമുകനെയെന്നപോലെ, നിരന്തരം പരിചരിച്ചുകൊണ്ട് ആ പ്രേമതപസ്വിനി നിശ്ശബ്ദവും വിനീതവുമായ തന്റെ സേവകജീവിതം ഇന്നും തുടര്‍ന്നുപോരുന്നു.....