ഒരു വാസ്തുശില്‍പ്പിക്ക്
കെട്ടിടം പണിയാനാഗ്രഹിക്കുന്നവര്ക്കു മുന്നിലെ ഏറ്റവും വലിയ തലവേദനയാണ് സ്ഥലപരമായ പരിമിതികള്. വലിപ്പക്കുറവ്, രൂപപരമായ പ്രശ്നങ്ങള്. എന്നാല്, പരിമിതികളിലാണ് മനോഹരമായ സാധ്യതകള് ഒളിഞ്ഞിരിക്കുന്നതെന്നാണ് നീണ്ട കാലത്തെ വാസ്തു ശില്പ അനുഭവ സമ്പത്തുള്ള പ്രശസ്ത ആര്ക്കിടെക്റ്റ് ശങ്കര് പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ഉടന് സംപ്രേഷണം ചെയ്യാനിരിക്കുന്ന ഡ്രീം ഹോംസ്' പ്രോഗ്രാമിനു വേണ്ടി ആര്ക്കിടെക്റ്റ് ശങ്കറുമായി നടത്തിയ അഭിമുഖം.
മുന്കാഴ്ച മാത്രമല്ല കെട്ടിടം
വാസഗൃഹത്തിന്റ രൂപകല്പ്പനയുടെ സമയത്ത് സാധാരണ എല്ലാവരും വേവലാതിപ്പെടുന്നത് കെട്ടിടത്തിന്റെ മുന്കാഴ്ചകളെക്കുറിച്ചാണ്. മുന്കാഴ്ചകളെക്കുറിച്ചുള്ള മുന്വിധികളോടെയാണ് പലരും ആര്ക്കിടെക്റ്റിനെ കാണാനും വരുന്നത്. കെട്ടിടത്തിന്റെ മുന്കാഴ്ച തീര്ച്ചയായും പ്രധാനം തന്നെയാണ്. കാരണം, വീടിന്റെ സൌന്ദര്യം നാം ദര്ശിക്കുന്നത് മുന്കാഴ്ചകളില് തന്നെയാണ്.
പക്ഷേ, അതിനേക്കാള് മനസ്സിലോക്കേണ്ട മറ്റൊരു കാര്യമുണ്ട്. നമ്മുടെ കെട്ടിടം നില്ക്കുന്നത് ഒരു കോണ്ടെക്സ്റ്റില്, ഒരു വഴിയില്, ഒരു തെരുവീഥിയിലാണ്. മറ്റ് പല കെട്ടിടങ്ങളുടെ കൂടെയാണ് അതിന്റെ നില്പ്പ്. നമ്മുടെ രാജ്യത്തെ അര്ബന് പ്ലാനിങും ആര്കിടെക്ചറും നിര്മാണ ചട്ടങ്ങളുമൊന്നും ശ്രദ്ധിക്കാത്ത ഒരു കാര്യമാണത്. ഒരു കെട്ടിടവും ഒറ്റക്കൊറ്റയ്ക്കായല്ല കാണപ്പെടുക. നഗരത്തെ സംബന്ധിച്ചിടത്തോളം ഒരു സ്കൈ ലൈനുണ്ട്. പല നഗരങ്ങളെയും നമ്മള് അടയാളപ്പെടുത്തുക അങ്ങനെയാണ്. ചണ്ഡിഗഢിനെ പറ്റി സംസാരിക്കുമ്പോള്, ജയ്പൂരിനെ പറ്റി സംസാരിക്കുമ്പോള് ഒക്കെത്തന്നെ ആ നഗരത്തെ നാം ഇഷ്ടപ്പെടുന്നത് കെട്ടിടങ്ങളുടെ സമന്വയത്തിന്റെ ഭംഗി കൊണ്ടാണ്. നമ്മുടെ നാട്ടില് നിര്ഭാഗ്യവശാല് ആ ഒരു സങ്കല്പ്പമില്ല. നാമെല്ലാവരും അവരവരുടെ വീടുകളെ ഏറ്റവും ഭംഗിയാക്കാന് ശ്രമിക്കുകയും ഇത്തരമൊരു വിശാല കാഴ്ചപ്പാട് വിസ്മരിക്കുകയുമാണ്. ഒരു കെട്ടിടം കാണുമ്പോള് അയല്പക്കത്തെ മറ്റ് കെട്ടിടങ്ങളും കൂടി ഒന്നിച്ചാണ് കാഴ്ചയില് ദൃശ്യമാകുന്നത് എന്ന കാര്യമാണ് നാം ശ്രദ്ധിക്കാതെ പോവുന്നത്.
ആകൃതിയെക്കുറിച്ച വ്യാകുലതകള് കാത്തുസൂക്ഷിക്കുമ്പോഴും സമൂഹ ജീവികളെന്ന നിലയില് നഗരത്തിന്റെ ആകുലതകള് കൂടി നാം മനസ്സിനകത്ത് കരുതണം. ഒരു നഗരത്തിന്റെ സ്കൈ ലൈന് എന്നു പറയുന്നത് കെട്ടിടങ്ങളുടെ, കൂരകളുടെ ഒരു സ്കൈലൈന് ആണ്. ആ കോണ്ടെക്സ്റ്റ് അനുസരിച്ച്, ഒരു പശ്ചാത്തലം അനുസരിച്ച് വേണം രൂപല്കപന ചെയ്യാന്.
കാഴ്ചക്കാര്ക്കുമുണ്ട് അവകാശം
ഞാനീയിടെ പൊന്മുടിയിലെ ഒരു മനോഹരമായ മലനിരക്കിടയില് ഒരു അമിനിറ്റി സെന്റര് ചെയ്യുകയുണ്ടായി. വളരെ ഫ്രജൈല് ആയ ഗ്രാസ് ലാന്റാണ്. അവിടെ നമ്മളൊരു കെട്ടിടം രൂപകല്പ്പന ചയ്യുകയാണ്. ആ ലാന്റ്സ്കേപ്പിനെ അലോസരപ്പെടുത്തുന്ന ഒരു കാഴ്ചയാവരുത് അത് എന്നതായിരുന്നു രൂപകല്പ്പനയില് എന്റെ മുന്നിലുണ്ടായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. മലനിരയില് നമ്മെ അലോസരപ്പെടുത്താതെ, അസ്വസ്ഥരാക്കാതെ പ്രകൃതിയുമായി സമന്വയിച്ചു പോവുന്ന ഒന്നായിരിക്കണം ആ രൂപകല്പ്പന.
അങ്ങനെയാണത് ചെയ്ത്. അതിന്റെ സ്കൈലൈന് നോക്കിയാലറിയാം. പിരമിഡല് റൂഫായാണ് ഡിസൈന് ചെയ്തത്. കാറ്റു പിടിക്കാത്ത രീതിയില്, വാഹനഡിസൈനിങ്ങിലൊക്കെ പറയുന്ന ഏറോ ഡൈനാമിക് രീതിയില്. ഇത് പ്രകൃതിക്ക് അനുരൂപകമായി പോവുന്ന ഒരു നിര്മാണ രീതിയാണ്. കാഴചയെ ഒട്ടും അലോസരപ്പെടുത്തുന്നില്ല. മലനിരകളുടെ പശ്ചാത്തലത്തില് കാണുമ്പോള് അതിമനോഹരമായ ഒരു ദൃശ്യാനുഭവമായി ഇത് മാറും എന്നാണ് ആര്കിടെക്റ്റ് എന്ന നിലയില് എനിക്കു തോന്നിയിട്ടുള്ളത്.
അതേ പോലെയാണ് നമ്മുടെ വാസഗൃഹങ്ങളും. അതിന്റെ കൂര രൂപകല്പ്പന ചെയ്യുമ്പോള് ഏറെ ശ്രദ്ധിക്കണം. അത് ഫ്ലാറ്റായോ സ്ലോപിങ്ങായോ ഒക്കെ ചെയ്യാം. പക്ഷേ, നഗരത്തിന്റെ കാഴ്ചകള്ക്ക് വിഘാതമാവാത്ത രീതിയിലാവണം. വഴിയോരത്തുള്ളവരുടെ കാഴ്ചകള് കാണാനുള്ള അവകാശവും കൂടി പരിഗണിച്ച് വേണം രൂപകല്പ്പന ചെയ്യാന്. അയല്ക്കക്കാരന്റെ കാഴ്ചക്ക് വിഘാതമാവാത്ത രീതിയിലാവണം, കൂരകള്, നമ്മുടെ കെട്ടിടത്തിന്റെ മുന്കാഴ്ചകള് എപ്പോഴും തീരുമാനിക്കേണ്ടത്.
സ്ഥല പരിമിതിയില് ആശങ്ക വേണ്ട
അതിദ്രുത നഗരവല്കരണത്തിന്റെ കാലത്താണ് നാം ജീവിക്കുന്നത്. സ്ഥലപരിമിതിയാണ് കെട്ടിടം പണിയുന്നവര് നേരിടുന്ന മുഖ്യ വിഷയം. ഈ പരിമിതികള് എങ്ങനെ അതിജീവിക്കാമെന്നതാണ് ഇക്കാലത്ത് കെട്ടിടങ്ങള് രൂപകല്പ്പന ചെയ്യുന്നവര് പ്രധാനമായി നേരിടുന്ന പ്രശ്നങ്ങളിലൊന്ന്. ഇതൊരു വെല്ലുവിളിയാണ്. പണ്ടത്തെക്കാലത്ത് വലിയ പറമ്പിനും വലിയ തൊടിക്കും മുറ്റത്തിനും നടുക്കൊക്കെയാണ് ഒരു കെട്ടിടം രൂപകല്പ്പന ചെയ്യുന്നത്. അത ് അത്രത്തോളം വെല്ലുവിളി ഉയര്ത്തിയിരുന്നില്ല. പക്ഷേ, ഇന്നത്തെക്കാലത്ത് അതല്ല അവസ്ഥ. ഒന്നരസെന്റിലും രണ്ട് സെന്റിലും മൂന്ന് സെന്റിലുമൊക്കെയാണ് കെട്ടിടം. സ്ഥലത്തിന്റ പ്രതലം തന്നെ വളരെ ബുദ്ധിമുട്ടുള്ളവയാണ്. അങ്ങനെ വരുമ്പോഴേക്ക് നമ്മുടെ മനസ്സിനകത്ത് ഒരു വിഹ്വലത, ആശങ്ക ഉണ്ടാവാറുണ്ട്.
അങ്ങനെ ആശങ്കപ്പെടാനൊന്നുമില്ല എന്നതാണ് ഇത്രയും കാലത്തെ പ്രവൃത്തിപരിചയം വെച്ച് എനിക്ക് പറയാനുള്ളത്. കിട്ടിയ കെട്ടിട നിയമം അനുസരിച്ച് കെട്ടിടം വെക്കാനാവുമോ എന്ന് വിദഗ്ദോപദേശം തേടണം. അത് പ്രധാനമാണ്. അത് കഴിഞ്ഞാല്, സ്ഥലം ഒന്നരയോ രണ്ടരയോ സെന്റാവട്ടെ അവിടെ മനോഹരമായ മനസ്സിനിണങ്ങുന്ന ഒരു സ്വപ്നഗൃഹം തീര്ച്ചയായും ഉണ്ടാക്കാന് കഴിയും.
കേരളത്തിന് ഭൂമിശാസ്ത്രപരമായ വൈവിധ്യം ഏറെയാണ്. അതിനാല്, പലപ്പോഴും നമുക്ക് കിട്ടുന്ന ഭൂമി കുഴിയിലായിരിക്കും, അല്ലെങ്കില് ചരിഞ്ഞ ഭൂമി. അതുമല്ലെങ്കില്, മലപോലെ ഉയര്ന്നുപോവുന്ന ഭൂമി. ഇതിനെ കുറിച്ച് ആശങ്കപ്പെടുന്ന ധാരാളം ആള്ക്കാരെ ദിവസവും കാണാറുണ്ട്. ആര്ക്കിടെക്റ്റിനെ സംബന്ധിച്ചായാലും സാധാരണ കെട്ടിടം വെക്കുന്നയാളെ സംബന്ധിച്ചയാലും ഏറെ പ്രസക്തമെന്ന് എനിക്കു തോന്നുന്ന ഒരു പഴഞ്ചൊല്ലുണ്ട്^വല്ലഭന് പുല്ലുമായുധം.
സ്ഥലം എന്നത് എപ്പോഴും നമ്മുടെ വിധിയാണ്. ചരിഞ്ഞ ഭൂമി എന്നൊക്കെ പറയുന്നത് നമ്മുടെയൊരു വിധിയാണ്. അതായിരിക്കും ഒരു പക്ഷേ, നമുക്കായിട്ട് നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഭൂമി. അതില് വേവലാതിപ്പെടേണ്ട കാര്യമില്ല. സ്ഥലത്തിന്റെ ചരിവുകള് എത്ര ഫലപ്രദമായി രൂപകല്പ്പനയിലേക്ക് സന്നിവേശിപ്പിക്കാം എന്നുള്ളതാണ് നമ്മുടെ മുന്നിലുള്ള ഏറ്റവും എക്സൈറ്റിങ് ഓപര്ച്യുനിറ്റി. വെല്ലുവിളി എന്നതിന്റെ ഏറ്റവും പോസിറ്റീവ് അര്ത്ഥത്തിലാണ് ഇത് പറയുന്നത്.
സ്ഥലത്തിന്റെ ചരിവ് എങ്ങനെ നമുക്ക് ഫലപ്രദമായി വിന്യസിപ്പിക്കാം. അല്ലെങ്കില് മുകളിലേക്ക് പോവുന്നതിനനുസരിച്ച് എങ്ങനെ ഇതിനകത്ത് വിസ്മയങ്ങള് തീര്ക്കാം. ഏറ്റവും കൌതുകകരമായ കാഴ്ചകളിലേക്ക് നയിക്കാം എന്നുള്ളതാണ് നമുക്കു മുന്നിലുള്ള സാധ്യതകള്. വെല്ലുവിളികള്.
വീടുകളുടെ രൂപകല്പ്പന ചെയ്യുമ്പോള് പലപ്പോഴും തോന്നാറുണ്ട്, ലിവിങ് റൂമില്നിന്ന് രണ്ട് പടവിറങ്ങി ഡൈനിങ് ഹാളിലേക്ക് പോവാം, ഡൈനിങ് ഹാളില്നിന്ന് പടവു കയറി ബെഡ് റൂമിലേക്ക് പോവാം ഇങ്ങനെ കൌതുകകരമായ എന്തൊക്കെ സാധ്യതകളാണുള്ളത്. അത് പലപ്പോഴും ഒരു കെട്ടിടത്തിന്റെ കൌതുകം, ഉള്ക്കാഴ്ചയുടെ കൌതുകം പലപ്പോഴും കൂട്ടും.
ഇങ്ങനെ പറയുമ്പോള് ഒരു ചോദ്യം സ്വാഭാവികമാണ്. വയ്യാതാവുന്ന ഒരു കാലത്ത്, വയസ്സാവുന്ന കാലത്ത് അല്ലെങ്കില് അംഗവൈകല്യം വരുന്നൊരാള് ഇത്തരമൊരു ഡിസൈനില് എന്തു ചെയ്യും? തീര്ച്ചയായും പ്രസ്കതമാണത്. എന്നാല്, അതിന് അനുരൂപമായിട്ടുള ചില കല്പ്പനകള് രൂപകല്പ്പന ചെയ്യുമ്പോള് തന്ന നമുക്കാലോചിക്കാവുന്നതാണ്. സെട്രക്ചറില് എടുത്തുപോകാവുന്ന അവസ്ഥയില്, വീല് ചെയറില് എടുത്തുപോകാവുന്ന അവസ്ഥയില് പടികയറാന് ബുദ്ധിമുട്ടുള്ള അവസ്ഥയില് ഉപയോഗിക്കാവുന്ന സംവിധാനങ്ങള് ഇതിനകത്ത് ആദ്യം തന്നെ ഒരുക്കാവുന്നതയേളളൂ.
പരിമിതികള് സാധ്യതകളെ ഒളിപ്പിച്ചിരിക്കുന്നു
എന്റെ ഓഫീസ് കെട്ടിടം നില്ക്കുന്ന ഭൂമി വാങ്ങിയ സമയത്ത് ഏറെ പരാതികള് കേട്ടിരുന്നു. ഏഴ് സെന്റ് സ്ഥലമാണ്. 28 അടി വീതിയുള്ള സ്ഥലം. ഇതിനകത്ത് എങ്ങനെ കെട്ടിടം വെക്കുമെന്ന് പലരും എന്നോട് ചോദിച്ചു. മാത്രമല്ല വലിയൊരു കുഴിയായിരുന്നു അത്. ഒരു പക്ഷേ, ഈ പ്രദേശത്തുള്ള ആരും വാങ്ങിക്കാന് ധെര്യപ്പെടാത്ത ഒരു ലാന്റ്. അതിനെ എത്ര ഫലപ്രദമായി വിനിയോഗിക്കാന് കഴിഞ്ഞു എന്നതിന്റെ സാക്ഷ്യപത്രമാണ് എന്റെ ഓഫീസ്.
വീതി കുറവാണ്. ചരിവ് ഭൂമിയാണ്. ഫ്രണ്ടില്നിന്ന് നോക്കുമ്പോള് ഇത് രണ്ട് നില കെട്ടിമാണ്. അനാകര്ഷകമെന്ന്് പറയാനാവില്ലെങ്കിലും അത്രയൊന്നും നിങ്ങളെ വിസ്മയിപ്പിക്കാത്ത ഒരു എലിവേഷനാണിത്. പക്ഷേ പുറകോട്ട് നോക്കൂ. നിങ്ങള്ക്ക് കാണാവുന്ന കാഴ്ച മുന്നിലെ രണ്ട് നില കെട്ടിടം മൂന്ന് , നാല് നിലകളായി മാറുന്നതാണ്.
പറയുന്നത്, ഒരു സ്ഥലത്തിന്റെ പരിമിതികള് നമുക്ക് മനോഹരമായ സാധ്യതകളായി മാറ്റാം എന്നാണ്. അതിന്റെ ഏറ്റവും നല്ല ദൃഷ്ടാന്തമായിട്ടാണ് ഞാനെന്റെഓഫീസ് കെട്ടിടത്തെ കാണുന്നത്. നോക്കൂ, ഒരിക്കലും ഖിന്നരാവേണ്ടതില്ല. എല്ലാ പരിമിതികളും, വൈകല്യങ്ങള് പോലും നമുക്ക് അവസരങ്ങളായി മാറ്റാം. അങ്ങനെ വരുമ്പോള് ഡിസൈന് വിസ്മയത്തിലേക്ക് ഒരു വാതില് തുറക്കുകയാവും നമ്മള് ചെയ്യുന്നത്.
സൈറ്റ് കണ്ടിട്ടേ ഡിസൈന് ചെയ്യാവൂ
വാസഗൃഹത്തിനായി ഒരു സ്ഥലം രൂപകല്പ്പന ]മ്പോള് തീര്ച്ചയായും നമ്മളാദ്യം ആ സ്ഥലം കാണണണം. കടലാസില് കാണുന്ന സൈറ്റ് പോലെയായിരിക്കില്ല സാധ്യതകള്. കടലാസില് നമ്മള് കാണാത്ത ഒരുപാട് കാഴ്ചകളുണ്ട്. മതിലിനപ്പുറത്തിരിക്കുന്ന അയല്ക്കാരന്െ വീട്, അതിനു പുറകിലിരിക്കുന്ന വീടുകള്, അതിന്റെ കാഴ്ചകള്, മരങ്ങള്, ജനലു തുറക്കുമ്പോള് നമ്മള് കാണേണ്ട കാഴ്ചകള്. ഈയൊരു അവബോധം മനസ്സിലുണ്ടെങ്കിലേ ആകര്ഷകമായ നിര്മിതിയിലേക്ക് നമുക്ക് മാറാനാവൂ.
സൈറ്റ് നില്ക്കുമ്പോള് സൂര്യന്റെ പാത, കാറ്റിന്റെ വഴി ഇത് രണ്ടും നമ്മള് തന്നെ രേഖപ്പെടുത്തണം. നോര്ത്ത് ഡയരക്ഷന് വരച്ചിട്ട് നമ്മള് കാണുന്നതു പോയായിരിക്കില്ല പലപ്പോഴും കാറ്റിന്റെ വഴി. കിഴക്ക് സൂര്യന് ഉദിക്കുന്നു, പടിഞ്ഞാറ് അസ്തമിക്കുന്നു. പടിഞ്ഞാറന് കാറ്റാണ് വരുന്നത്. പടിഞ്ഞാറ് കാഴ്ചകള് മറക്കുന്ന ഒരു കൂറ്റന് കെട്ടിടമുണ്ടെങ്കില് കാറ്റ് വരുന്നതിന് വിഘാതമായി മാറും.
സൈറ്റ് സ്പെസിഫിക്കായി സണ്പാത്തും വിന്റ് പാത്തുംതിരിച്ചറിയേണ്ടതുണ്ട്. ഇവ രണ്ടും തിരിച്ചറിഞ്ഞിട്ടു മാത്രമേ നമ്മള് രൂപകല്പ്പനയിലേക്ക് പോകാവൂ. പടിഞ്ഞാറ് സൂര്യന് അസ്തമിക്കുമ്പോള് കെട്ടിടത്തിന് വരുന്ന ചില ആഘാതങ്ങളുണ്ട്. കിഴക്ക് സൂര്യന് ഉദിക്കുമ്പോള് കെട്ടിടത്തിലേക്ക് സൂര്യപ്രകാശം കൊണ്ടുവരേണ്ട ചില സാധ്യതകളുണ്ട്. ഇതൊക്കെ നോക്കിയിട്ട് വേണം രൂപകല്പ്പനയിലേക്ക് പോകുവാന്.
സൈറ്റ് കണ്ടിട്ടേ ഡിസൈന് ചെയ്യാവൂ എന്ന് പറയാനുള്ള പ്രധാന കാരണം, നമ്മള് പലപ്പോഴും ഒരു ബെഡ്റൂം ഡിസൈന് ചെയ്യും. ബെഡ്റൂമിന്റെ ജനല് തുറക്കുന്നത് അയല്ക്കാരന്റെ ടോയ്ലറ്റിലേക്കായിരിക്കും. ഇതൊന്നും ഒരിക്കലുംകടലാസില് ബോധ്യപ്പെടില്ല. നമ്മള് കാണുന്ന കാഴ്ചയാണ് ശരിയാവുക.
പ്രകൃതിയെ മറക്കരുത്
പ്രകൃതിയുടെ മേല് ഏറ്റവും അധിനിവേശം നടക്കുന്നത് കെട്ടിടനിര്മാണ മേഖലയിലാണ്. ഒരു മരം, ഒരു മുല്ലവള്ളിയെങ്കിലും സംരക്ഷിക്കാന് കഴിയുമെങ്കില് അത് സംരക്ഷിക്കാനുള്ള ബോധപൂര്വമായ ശ്രമം നടത്തണം. നമ്മുടെ സൈറ്റിലുള്ള നാച്വറല് ഫീച്ചേഴ്സ് ^ചിലപ്പോള് ഒരു കിണര് കാണും ഒരു മരം കാണും. ^അതിനെ എങ്ങനെ സംരക്ഷിക്കാം എന്നാലോചിക്കണം.
ചിലപ്പോള് സ്ഥലത്തിന്റെ ചില ഉയര്ച്ച താഴ്ചകള് കാണും. അതിനെ ചെലവു കൂട്ടാത്ത രീതിയില് എങ്ങനെ സംരക്ഷിക്കാം. നാച്വറല് ഫീച്ച്േസ്, ടോപ്പോഗ്രാഫിക്കല് ഫീച്ചേഴ്സ് ഇവയെ എങ്ങനെ സംരക്ഷിക്കാം. ഇത്തരമൊരു രൂപകല്പ്പനയിലേക്ക് പോവേണ്ടത് ചരിത്രത്തിന്റെ അനിവാര്യതയാണ്.
കാലമാവശ്യപ്പെടുന്ന ഇടപെടലാണത്. കാറ്റും സൂര്യനും ദൈവഹിതമാണ്. അവയെ കെട്ടിടത്തിലേക്ക് കൊണ്ടു വരേണ്ടത് നമ്മുടെ ആരോഗ്യകരമായ ജീവിതത്തിന് അനിവാര്യമാണ്. അതിനുള്ള വഴികള് തേടേണ്ടത് സൈറ്റില്നിന്നിട്ടാണ്. നമ്മുടെ പൂര്വ ആചാര്യന്മാര് ഒരിലയെ മുകളിലോട്ടിട്ട് അതിന്റെ കറങ്ങുന്ന രീതി നോക്കിയിട്ടാണ് സ്ഥലത്തിന്റെ യുക്തി നിര്ണയിച്ചത്. മണ്ണു മണത്തുനോക്കിയിട്ടാണ് സ്ഥലം വേണോ എന്ന് നിര്ണയിക്കുന്നത്. യോഗ്യത നിര്ണയിച്ചിരുന്നത്. ഇതിനൊക്കെ പിന്ബലമായി ശാസ്ത്രീയമായ അറിവുകളുണ്ട് എന്ന് നമ്മള് തിരിച്ചറിയണം. സ്ഥലം തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഇത്തരത്തിലുള്ള നിഷ്കര്ഷമായ ചില ആലോചനകളിലേക്ക് പോയാല് മാത്രമേ സഫലമായ ഒരു കെട്ടിട നിര്മാണത്തിലേക്ക് നീങ്ങാനാവൂ.
കേട്ടെഴുത്ത്- കെ.പി.റഷീദ്
ചരിത്രം രാജാക്കന്മാരുടെയും യുദ്ധം ചെയതവരുടെയും മാത്രം കഥയല്ല . സ്നേഹിച്ചവരുടെയും കൂടിയാണ് (മാധവികുട്ടി)
Sunday, December 6, 2015
ഒരു വാസ്തുശില്പ്പിക്ക് പറയാനുള്ളത്
Subscribe to:
Post Comments (Atom)
What is a Kindle ? എന്താണ് കിൻ്റിൽ ?
Kindle നെപ്പറ്റി അറിയാവുന്ന കുറച്ച് കാര്യങ്ങൾ പറയാമെന്ന് കരുതി അക്കെങ്കിലും ഉപകാരപ്പെട്ടാൽ അത്രയും നല്ലത്, എനി ഞാൻ പറഞ്ഞതിൽ എന്തെങ്കിലു...

-
ആമുഖം ------ ബ്രഹ്മാവില് നിന്നും ഉത്ഭവിച്ചു എന്ന് പറയുന്ന 4 വേദങ്ങളില് അഥര്വല വേദത്തിലെ സ്ഥാപത്യ വേദത്തിലാണ് വാസ്തു വിദ്യയെ കുറിച്ച് പ്ര...
-
ഡയറി എഴുത്ത് പോലൊരു നിത്യകർമ്മം കൊണ്ടു നടക്കാൻ തുടങ്ങിയിട്ട് പതിനൊന്ന് വർഷമായി 2007 ലാണ് ആദ്യമായിട്ട് ഡയറി പൈസ കൊടുത്ത് വാങ്ങിയതും എഴു...
-
സുഗന്ധി എന്ന ആണ്ടാൾ ദേവനായകി ലൈബ്രറിയിലെ ചേച്ചിയുടെ സെലക്ഷനായിരുന്നു സുഗന്ധി, ഞാൻ പൗലോ കൊയ്ലോയുടെ "ഇലവൻ മിനിറ്റ്സ്" തപ്പിപ്പി...
No comments:
Post a Comment
Note: Only a member of this blog may post a comment.