Tuesday, July 26, 2016

ഡോ. ശ്രീ എ പി ജെ അബ്ദുൾ കലാം വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം

എ പി ജെ അബ്ദുൾ കലാം ഈ ലോകം വിട്ടുപിരിഞ്ഞ് പോയിട്ട് ഇന്ന്  ഒരു വർഷം തികഞ്ഞിരിക്കുന്നു.
അദ്ദേഹം കൊളുത്തിവെച്ച ദീപം മാത്രം നമുക്ക് വഴികാട്ടിയായി ബാക്കി... ആശങ്ങൾ കൊണ്ടും, ജീവിതരീതികൊണ്ടും, ബുദ്ധിശക്തി കൊണ്ടും, പദവികൾ കൊണ്ടും, അറിവുകൊണ്ടും, അങ്ങീകാരങ്ങൾ കൊണ്ടും, ഇത്രയധികം മനുഷ്യ മനസ്സുകളെ കീഴ്പ്പെടുത്തിയ മറ്റൊരു വ്യക്തിത്വം സമീപകാലലോകച്ചരിത്രത്തിലെങ്ങും തന്നെ ഉണ്ടാകില്ല... അദ്ദേഹത്തിൻറെ മഹത്വം മനസ്സിൽ സൂക്ഷിക്കുന്ന ഏതൊരുവനും അറിയാതെ മനസ്സിൽ വരുന്ന ഒരു അനുശോദന വിലാപമുണ്ട്... ഒരു അത്ഭുതമായി അദ്ദേഹത്തെ നോക്കിക്കാണുന്ന ദശകൊടികളിൽ ഒരുവനായ ഞാനും മനസ്സിന്റെ ആ വിലാപമാണ് എടുത്തു കുറിക്കാൻ ശ്രമിക്കുന്നത്...
അദ്ദേഹത്തിൻറെ മഹത്വത്തെക്കുറിച്ചും, പ്രതിഭയെക്കുറിച്ചും ആരും അനുശോദന പ്രസ്സങ്ങങ്ങളിൽ അധികം എടുത്തുപറഞ്ഞു കേട്ടില്ല... കാരണം അദ്ദേഹത്തോടുള്ള അനാദരവൊന്നുമല്ല; മറിച്ച് അദ്ദേഹത്തിൻറെ മഹത്വവും, പ്രതിഭയും ഈ ലോകത്ത് ആരെയാണ് പറഞ്ഞ് മനസ്സിലാക്കെണ്ടതായിട്ടുള്ളത് എന്നതു കൊണ്ടാണ്... ലോകത്തെ യുണിവേര്സ്സിറ്റികളെല്ലാം മത്സ്സരിച്ചാണ് അദ്ദേഹത്തിന് ഡോക്ടറേറ്റുകൾ നൽകിയത്... കാരണം അവിടെ അന്തസ്സും, അഭിമാനവും, യശസ്സും ഉയർന്നത് യുണിവേര്സ്സിറ്റികൾക്കാണ്...
ഇത്രയും വിനയാന്വിതനായ,, ലളിതമായി സംസ്സാരിക്കുകയും പ്രവർത്തിക്കുകയും ജീവിക്കുകയും ചെയ്ത മറ്റൊരു ബഹുമുഖ പ്രതിഭയെ ആർക്കെങ്കിലും പരിചയമുണ്ടോ?? ലോകത്തിന് പുതിയ ചിന്താശേഷിയും, ആശയങ്ങളും പകർന്നുതന്ന തികഞ്ഞ സമാധാനകാംഷിയായ ആ മഹാൻ തന്നെയാണ് നമ്മുടെ മിസ്സൈൽമാൻ എന്നും , പൊക്രാനിലെ അണുപരീക്ഷണത്തിന്റെ അമരക്കാരൻ എന്നും നമ്മുടെ ബഹിരാകാശ സ്വപ്നങ്ങളെ അഗ്നിചിറകിലേറ്റി പറത്തിയതെന്നും അറിയുമ്പോൾ വരാനിരിക്കുന്ന ഒരു തലമുറ തീർച്ചയായും അത്ഭുതം കൂറും... പക്ഷെ രാജ്യത്തിന്റെ സുരക്ഷിതത്വവും, സമാധാനവും നിലനിർത്തുന്നതിന് 'ആവനാഴിനിറയെ അസ്ത്രങ്ങൾ കൂടി ആവശ്യമാണെന്ന്' തിരിച്ചറിവുള്ള ഒരു രാഷ്ട്രതന്ത്രക്ഞൻ കൂടിയായിരുന്നു അദ്ദേഹം...
എപ്പോഴും അതിവിശിഷ്ട്ട വ്യക്തികൾക്കൊപ്പം പോലീസ്സും, പരിവാരങ്ങളും, സുരക്ഷാസന്നാഹങ്ങളും ഉണ്ടാകും... ശ്രീ അബ്ദുൾ കലാമിനൊപ്പം സുരക്ഷാ ഉദ്യോഗസ്ഥരെ കാണുമ്പോൾ ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്;; ഇദ്ദേഹത്തിനെന്തിനാ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടി എന്ന്.... കാരണം മറ്റൊന്നുമല്ല, എത്ര കൊടും തീവ്രവാദിക്കു പോലും അദ്ദേഹത്തിനു നേരെ തോക്കുചൂണ്ടാനുള്ള മനോനില ഉണ്ടാകുമെന്ന് എനിക്ക് ആലോചിക്കാൻ കഴിയുന്നില്ല..!! മറിച്ച് ആരെങ്കിലും അദ്ദേഹത്തെ ശത്രു ഭാവത്തിൽ കാണുന്നുണ്ടെങ്കിൽ നിസ്സംശയം പറയാം;; കാശ്മീർ മുതൽ കന്യാകുമാരി വരെ ഒറ്റ അഗ്നിയിൽ ദഹിക്കുന്നത് ആഗ്രഹിക്കുന്ന ദേശദ്രോഹി ആയിരിക്കുമത്...
ഒരു ജീവിതം എത്രത്തോളം മഹത്തരമായി ജീവിച്ചുതീർക്കാം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഡോ. ശ്രീ എ പി ജെ അബ്ദുൾ കലാം... സ്വയം ഏറ്റവും ഉർജ്ജസ്വലനായി ജീവിച്ചു.. തന്റെ ഉർജ്ജം രാജ്യപുരോഗതിക്ക് വിനിയോഗിക്കുകയും, മറ്റുള്ളവർക്ക് പകർന്നു നൽകുകയും ചെയ്തു... തന്റെ ജീവിതത്തിലെ മുഴുവൻ ശ്വാസ്സത്തിലും നന്മ സൂക്ഷിച്ചതിന്റെ പ്രതിഫലം ഈശ്വരൻ നൽകിയതാവാം;; കർമ്മ നിരതനായി നിന്നുകൊണ്ടുള്ള അനായാസ്സേന മരണം!!
ഡോ. ശ്രീ എ പി ജെ അബ്ദുൾ കലാമിന് പകരംവെയ്ക്കാൻ ഇനി മറ്റൊന്ന് ഉണ്ടാകുമെന്ന് കരുതുകയേ വയ്യ... കാലം കൊണ്ടുപോകുന്നത് നിസ്സഹായരായി നോക്കി നിൽക്കുന്നതിനു മാത്രമേ നമുക്കു കഴിയൂ... അദ്ദേഹം കണ്ട സ്വപ്നങ്ങൾ നിറവേറ്റാൻ നമ്മുടെ രാജ്യത്തിനാകട്ടെ... അദ്ദേഹത്തിൻറെ ആത്മാവിന് നിത്യശാന്തി ഉണ്ടാകട്ടെ.......

Saturday, July 9, 2016

മനശ്ശക്തിയും ജീവിതവിജയവും


സമാധാനമില്ലായ്‌മയും പ്രതിസന്ധികളും ടെന്‍ഷനുമെല്ലാം ചേര്‍ന്ന്‌ ജീവിതമാകെ സങ്കീര്‍ണമായി ക്കൊണ്ടിരിക്കുന്ന ഒരു കാലത്താണ്‌ നാം ജീവിക്കുന്നത്‌. ജോലിസംബന്ധമായ ടെന്‍ഷനുകള്‍, കുടുംബത്തിലെ അസമാധാനം, അകാരണമായ ഭയം, ജീവിതത്തെക്കുറിച്ചുള്ള സുരക്ഷിതത്വമില്ലായ്‌മ, ശാരീരികമായ അസ്വസ്ഥതകള്‍, സാമൂഹ്യ ബന്ധങ്ങളിലുണ്ടാകുന്ന വിള്ളലുകള്‍, അസന്തുഷ്‌ടി ഇവയുടെയൊക്കെ ഫലമായുണ്ടാകുന്ന വിഷാദാത്മത ഇവയെല്ലാംകൂടി നല്ലൊരുവിഭാഗം ആളുകള്‍ക്കും ജീവിതംതന്നെ ഒരു ഭാരമാക്കി മാറ്റുകയാണ്‌. ഏതെങ്കിലും തൊഴില്‍മേഖലകളുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്നവരില്‍ ഇവയിലേതിന്റെയെങ്കിലുമൊക്കെ സാന്നിദ്ധ്യം സര്‍വ്വസാധാരണമാണ്‌. വൈകാരികസമ്മര്‍ദ്ദങ്ങള്‍ക്കടിപ്പെട്ട്‌ ജീവിതം ദുസ്സഹമാക്കിക്കൊണ്ടിരിക്കുന്നവരില്‍ കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ മുതല്‍ ഉള്‍പ്പെടുന്നു വെന്നുള്ളത്‌ പ്രശ്‌നത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ ഗുതരമായ ആരോഗ്യ പ്രശ്‌നങ്ങളായിക്കണ്ട്‌ ജീവിതം പ്രശ്‌നസങ്കീര്‍ണമാക്കുന്നവരാണ്‌ നല്ലൊരു വിഭാഗം. മനോനിയന്ത്രണംകൊണ്ടും ചിട്ടപ്പെടുത്തിയ ജീവിതരീതികൊണ്ടും പരിഹരിക്കാവുന്നവയാണ്‌ ഇവയില്‍ മിക്കതും.
ഒരു വ്യക്തിയെ സംബന്ധച്ച്‌ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നത്‌ മരണത്തോടു കൂടിമാത്രമാണ്‌. ജീവിച്ചിരിക്കുന്ന ഏതൊരാള്‍ക്കും പ്രശ്‌നങ്ങളും പ്രതിസന്ധികളും ഉണ്ടാകുമെന്നര്‍ത്ഥം. നമ്മുടെ ഇച്ഛയ്‌ക്ക്‌ വിപരീതമായി എന്തെങ്കിലുമുണ്ടാകുമ്പോള്‍ അതിനെക്കുറിച്ചുതന്നെ അനാവശ്യമയി ചിന്തിച്ച്‌ മനസ്സമാധാനം കെടുത്തുന്നവരാണ്‌ അധികവും. യഥാര്‍ത്ഥത്തില്‍ നമുക്കുണ്ടാകുന്ന പ്രശ്‌നങ്ങളുടെ മുക്കാല്‍ പങ്കും നാം തന്നെ സൃഷ്‌ടിക്കുന്നതാണ്‌. ശരീരത്തെ ബാധിക്കുന്ന രോഗങ്ങളില്‍പോലും മനസ്സിന്റെ സ്വാധിനം വളരെ വലുതാണെന്ന്‌ തെളിയിക്കപ്പെട്ടിട്ടുണ്ട്‌. ജീവിതം സന്തോഷപ്രദമാക്കുന്നതില്‍ മനസ്സിനുള്ള പങ്ക്‌ നിര്‍ണായകമാണെന്നാണിതെല്ലാം കാണിക്കുന്നത്‌.
മനോഭാവമാണ്‌ ഏതൊരു വ്യക്തിയുടെയും ജീവിതത്തെ നിര്‍ണയിക്കുന്ന മുഖ്യഘടകം. ഏതൊന്നിനോടും പോസിറ്റീവായ മനോഭാവമാണ്‌ നാം പുലര്‍ത്തുന്നതെങ്കില്‍ ഫലവും പോസിറ്റീവായിരിക്കും. മറിച്ച്‌ നെഗറ്റീവായ മനോഭാവത്തോടെയാണ്‌ നിങ്ങള്‍ ഒരു കാര്യത്തെ സമീപിക്കുന്നതെങ്കില്‍ ഫലത്തിലും അതിന്റെ സ്വാധീനമുണ്ടായിരിക്കും. നാം ചെയ്യുന്ന ഏതു പ്രവര്‍ത്തിയിലും മനോഭാവത്തിന്റെ പ്രതിഫലനം ഉണ്ടാകുമെന്നര്‍ത്ഥം. അങ്ങനെയെങ്കില്‍ മനോഭാവത്തെ നിയന്ത്രിക്കുന്നതിലൂടെ നമുക്ക്‌ ജീവിതത്തെയും നിയന്ത്രക്കാമെന്നുവരുന്നു. ഇന്ന്‌ അതിവേഗം വളര്‍ന്നുവരുന്ന മൈന്റ്‌പവര്‍ സയന്‍സിന്റെ മേഖലയിലെ പഠനങ്ങള്‍ മനോഭാവത്തിന്റെ അത്ഭുതകരമായ ശക്തിവിശേഷങ്ങളെക്കുറിച്ച്‌ അനേകം കണ്ടെത്തലുകളും അനുഭവങ്ങളും പകര്‍ന്നുതരുന്നുണ്ട്‌.
നമ്മുടെ മനസ്സിന്റെ പത്ത്‌ ശതമാനം മാത്രമാണ്‌ ബോധനമസ്സിന്റെ സ്വാധീനത്തിലുള്ളത്‌. ബാക്കി തൊണ്ണൂറ്‌ ശതമാനവും ഉപബോധമനസ്സിന്റെ സ്വാധീനത്തിലാണ്‌. ഉപബോധമനസ്സിനെ വേണ്ടരീതില്‍ പ്രോഗ്രാം ചെയ്യുകയാണെങ്കില്‍ നാമാഗ്രഹിക്കുന്ന രീതിയില്‍ ജീവിതത്തെത്തന്നെ മാറ്റിത്തീര്‍ക്കുവാന്‍ കഴിയും. നിര്‍ഭാഗ്യവശാല്‍ നാമെപ്പോഴും ശരീരത്തിന്റെ ആരോഗ്യത്തില്‍ മാത്രമാണ്‌ ശ്രദ്ധിക്കുന്നത്‌. ശരീരത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതില്‍ നിര്‍ണായകമായ പങ്ക്‌ മനസ്സിനുണ്ടെന്നതാണ്‌ വാസ്‌തവം. നാം തീവ്രമായി എന്താഗ്രഹിച്ചാലും അതിലേക്ക്‌ നമ്മെ എത്തിക്കുവാനുള്ള വഴിയൊരുക്കുന്നതില്‍ മനസ്സ്‌ സുപ്രധാനമായ പങ്ക്‌ വഹിക്കുന്നുണ്ട്‌. ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കിയവരെല്ലാം അവരുടെ മനശ്ശക്തികൊണ്ടാണ്‌ പ്രതിബന്ധങ്ങള്‍ തരണം ചെയ്‌ത്‌ ലക്ഷ്യത്തിലെത്തിയത്‌. ആദ്യം നമുക്ക്‌ നമ്മില്‍ത്തന്നെ വിശ്വാസമര്‍പ്പിക്കുവാന്‍ കഴിയണം. നമ്മുടെ മനശ്ശക്തിയിലും കഴിവുകളിലും വിശ്വാസമര്‍പ്പിക്കുവാന്‍ കഴിയണം.
നമുക്കില്ലാത്ത ഒരു രോഗം ഉണ്ടെന്ന്‌ നിരന്തരമായി മനസ്സില്‍ ആവര്‍ത്തിക്കുകയും അതൊരു വിശ്വാസമാക്കി മാറ്റുകയും ചെയ്‌താല്‍ ശരീരത്തില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടാകാം. ചില രോഗങ്ങളുമായി ആശുപത്രിയില്‍ ചെല്ലുന്നവരെ പരിശോധിച്ചശേഷം നിങ്ങള്‍ക്ക്‌ രോഗമൊന്നുമില്ല എന്ന്‌ ഡോക്‌ടര്‍ വിധിയെഴുതുന്നത്‌ പലപ്പോഴും സംഭവിക്കാറുണ്ട്‌. ഇവിടെ ഡോക്‌ടര്‍ പറയുന്നതും ശരിയാണ്‌, രോഗി പറയുന്നതും ശരിയാണ്‌. വില്ലനായി പ്രവര്‍ത്തിക്കുന്നത്‌ മനസ്സാണ്‌. മനസ്സ്‌ സൃഷ്‌ടിക്കുന്ന വെറുമൊരു മിഥ്യാഭ്രമം മാത്രമാണ്‌ ഇവിടെ രോഗം. തനിക്ക്‌ രോഗമൊന്നുമില്ലെന്നും ഉണ്ടെന്നുള്ളത്‌ വെറുമൊരു തോന്നല്‍ മാത്രമായിരുന്നുവെന്നും വ്യക്തിയെ ബോധ്യപ്പെടുത്തിയാല്‍ പ്രശ്‌നം അതോടെ പരിഹരിക്കപ്പെടും. മനസ്സും ചിന്തകളും എങ്ങനെയാണ്‌ ശാരീരികാവസ്ഥയെ പ്രകടമായിത്തന്നെ സ്വാധീനിക്കുന്നത്‌ എന്നുള്ളതിന്റെ തെളിവാണിത്‌.
മനസ്സിന്റെ ശക്തിയെ ഒരിക്കലും അളന്ന്‌ തിട്ടപ്പെടുത്താന്‍ കഴിയില്ല. അത്‌ അപാരവും അനന്തവുമാണ്‌. ലക്ഷ്യങ്ങള്‍ നേടുന്നതിലും ജീവിതം വിജയപ്രദമാക്കുന്നതിലും മനോഭാവത്തിന്‌ സുപ്രധാന പങ്കാണുള്ളത്‌. നാം മനസ്സിനെ ഏതു രീതിയില്‍ പ്രോഗാം ചെയ്യുന്നുവോ ആ രീതിയിലായിരിക്കും നാം മുന്നോട്ട്‌ നയിക്കപ്പെടുന്നത്‌. പ്രോഗ്രാമിംഗ്‌ നടക്കേണ്ടത്‌ ഉപബോധമനസ്സിലാണ്‌. ബോധമനസ്സില്‍ നാം ആവര്‍ത്തിക്കുന്നതെന്തും ക്രമേണ ഉപബോധമനസ്സില്‍ പ്രോഗ്രാം ചെയ്യപ്പെടും. ഉപബോധമനസ്സിന്റെ വലിയൊുരു പ്രത്യേകത അത്‌ യുക്തിപരമായി ചിന്തിക്കുന്നില്ല എന്നതാണ്‌. ബോധമനസ്സില്‍നിന്നും നാം ഉപബോധമനസ്സിലേക്ക്‌ എന്തു നല്‍കിയാലും അത്‌ അതേപടി സ്വീകരിക്കും. അതുപോലെ പ്രവര്‍ത്തിക്കുവാനും തുടങ്ങും. ബോധപൂര്‍വ്വം നാം ആവര്‍ത്തിക്കുന്നവ ഉപബോധമനസ്സില്‍ പ്രോഗ്രാം ചെയ്യപ്പെട്ടാല്‍ പിന്നീട്‌ ബോധപൂര്‍വ്വമല്ലാതെതന്നെ അത്‌ ആവര്‍ത്തിക്കപ്പെടും. ഉദാഹരണമായി നാം ബൈക്ക്‌ ഓടിക്കുവാന്‍ പഠിക്കുന്നുവെന്നു കരുതുക. തുടക്കത്തില്‍ ബ്രേക്ക്‌, ക്ലച്ച്‌, ഹോണ്‍, സ്‌പീഡ്‌ തുടങ്ങി എല്ലാകാര്യങ്ങളും വളരെ ബോധപൂര്‍വ്വം ആലോചിച്ചായിരിക്കും ഉപയോിക്കകയും നിയന്ത്രിക്കുകയും ചെയ്യുന്നത്‌. എപ്പോള്‍ ഏതു ബ്രേക്ക്‌ ഉയോഗിക്കണം, എപ്പോള്‍ ക്ലച്ച്‌ പിടിക്കണം, ഹോണ്‍ എപ്പോഴൊക്കെ അടിക്കണം, സ്‌പീഡ്‌ ഏതൊക്കെ സന്ദര്‍ഭങ്ങളില്‍ നിയന്ത്രിക്കണം തുടങ്ങിയവയൊക്കെ വളരെ ശ്രദ്ധാപൂര്‍വ്വവും യുക്തിപരവുമായിട്ടായിരിക്കും നാം ചെയ്യുന്നത്‌. എന്നാല്‍ ബൈക്ക്‌ നന്നായി ഓടിക്കാന്‍ പഠിച്ചുകഴിഞ്ഞാല്‍ ഓരോ സമയത്തും എന്തൊക്കെയാണ്‌ ചെയ്യേണ്ടതെന്ന്‌ നാം ചിന്തിക്കാറേയില്ല. പിന്നീടെല്ലാം യാന്ത്രികമായി യഥാസമയം കൃത്യമായി നടന്നുകൊള്ളും. നാം കുറേക്കാലം ബോധപൂര്‍വ്വം ആവര്‍ത്തിച്ചുറപ്പിച്ചത്‌ ഉപബോധമനസ്സില്‍ പ്രോഗ്രാം ചെയ്യപ്പെടുന്നതുമൂലമാണിത്‌.
ജീവിതത്തിനാകെയും ബാധകമാണിത്‌. നമ്മുടെ മാനസിക ഭാവങ്ങള്‍ക്കനുസൃതമായിട്ടായിരിക്കും ജീവിതം നമുക്കനുഭവപ്പെടുന്നത്‌. ദിവസം മുഴുവനും വെറുപ്പും വിദ്വേഷവും ശത്രുതയുമായി കഴിയുന്ന ഒരാള്‍ക്ക്‌ ഒരിക്കലും ജീവിതം ആനന്ദകരമായി അനുഭവപ്പെടുകയില്ല. അയാളുടെ മനോഭാവത്തിന്റെ പ്രതിഫലനമായിരിക്കും അയാളെവിടെയും കാണുന്നത്‌. ഇത്‌ ജീവിതത്തില്‍ അസ്വാസ്ഥ്യവും അശാന്തിയും അസംതൃപ്‌തിയും നിറയ്‌ക്കും. ജീവിതംതന്നെ ഒരു ഭാരമായി ഇക്കൂട്ടര്‍ക്ക്‌ തോന്നും. മനസ്സിനെ പോസിറ്റീവായി പ്രോഗ്രാം ചെയ്യുന്നതിലൂടെ ഈ മനോഭാവത്തെ മാറ്റി ജീവിതത്തെ ശുഭദായകമാക്കാം. നിരന്തരം ശുഭകാര്യങ്ങള്‍ മാത്രം മനസ്സില്‍കാണുന്ന ഒരാളുടെ ചിന്താധാരതന്നെ അത്തരത്തില്‍ പരിവര്‍ത്തനം ചെയ്യപ്പെടും. ഏതു വ്യക്തിയിലെയും നന്മയുടെ അംശത്തിലേക്ക്‌ നാം ആദ്യം ആകൃഷ്‌ടരാകും. ഇത്തരം ഒരു ചിന്താശൈലി രൂപപ്പെട്ടുകഴിഞ്ഞാല്‍, ബോധപൂര്‍വ്വം നാമതിനെ പിന്തുടര്‍ന്നാല്‍, ക്രമേണ അത്‌ ഉപബോധമനസ്സില്‍ ഉറയ്‌ക്കുകയും പിന്നീടതൊരു ശീലമായി മാറുകയും ചെയ്യും.
ഉപബോധമനസ്സില്‍ വിശ്വാസങ്ങള്‍ എത്രത്തോളം പ്രബലമാകുന്നുവോ അത്രത്തോളം അത്‌ ജീവിതത്തില്‍ സ്വാധീനം ചെലുത്തും. ഏത്‌ ലക്ഷ്യവും സാക്ഷാത്‌കരിക്കുവാന്‍ കഴിയുന്ന തരത്തിലേക്ക്‌ നമ്മെ നയിക്കും. അചഞ്ചലമായ മനശ്ശക്തികൊണ്ട്‌ എത്രവലിയ പ്രതിബന്ധത്തെയും തരണം ചെയ്യാമെന്നും ഏതു ലക്ഷ്യവും നേടിയെടുക്കാമെന്നും സ്വന്തം ജീവിതംകൊണ്ട്‌ തെളിയിച്ച വനിതയാണ്‌ അരുണിമ സിന്‍ഹ. കൃത്രിമക്കാലുമായി മൗണ്ട്‌ എവറസ്റ്റ്‌ കീഴടക്കിയ ആദ്യവനിതയാണ്‌ ഇന്ത്യക്കാരിയായ അരുണിമ. ദേശീയ വോളിബോള്‍താരമായിരുന്ന അരുണിമ ഒരിക്കല്‍ തീവണ്ടിയില്‍ യാത്ര ചെയ്യുമ്പോള്‍ മോഷ്‌ടാക്കളാല്‍ ആക്രമിക്കപ്പെടുകയും പുറത്തേക്ക്‌ തെറിച്ചുവീണ അവരുടെ ഒരു കാലില്‍കൂടി മറ്റൊരു തീവണ്ടിയുടെ ചക്രം കയറിയിറങ്ങി മുട്ടിനുതാഴെവച്ച്‌ നഷ്‌ടപ്പെടുകയും ചെയ്‌തു. വലിയ പ്രതീക്ഷകളുമായി ജീവിതത്തിന്റെ പച്ചപ്പുകളിലേക്ക്‌ പറന്നിറങ്ങാന്‍ തുടങ്ങിയ ആ ഇരുപത്തിമൂന്നുകാരി പക്ഷേ, വിധിക്ക്‌ കീഴടങ്ങാനും അതിനെ പഴിച്ച്‌ ജീവിതം തള്ളിനീക്കാനും തയ്യാറായില്ല. ഒരു കാല്‍ നഷ്‌ടപ്പെട്ട തനിക്ക്‌ ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളെക്കുറിച്ചല്ല, മറിച്ച്‌ ഈ സ്ഥിതിയില്‍ തനിക്ക്‌ എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നായിരുന്നു ആശുപത്രിക്കിടക്കയില്‍ വേദന കടിച്ചമര്‍ത്തുമ്പോഴും അരുണിമ ചിന്തിച്ചത്‌. തന്റെ വൈകല്യത്തെ വെല്ലുവിളിച്ചുകൊണ്ട്‌ ലോകത്തിന്റെ നെറുകയിലേക്ക്‌ താന്‍ കുതിക്കുമെന്നും ഒരിക്കല്‍ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായിമാറുമെന്നും ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സില്‍ ചികിത്സില്‍ കഴിയുമ്പോള്‍തന്നെ അവള്‍ മനസ്സില്‍ പ്രതിജ്ഞയെടുത്തു. പിന്നീട്‌ അതിനുവേണ്ടിയുള്ള ശ്രമങ്ങളായിരുന്നു. അവളുടെ ഇച്ഛാശക്തിക്കുമുന്നില്‍ പ്രതിബന്ധങ്ങള്‍ ഒന്നൊന്നായി കീഴടങ്ങി. പര്‍വ്വതാരോഹണം പരിശീലിച്ചു. 2013 മെയ്‌ 21 ന്‌ അരുണിന സിന്‍ഹ എവറസ്റ്റിന്റെ നെറുകയിലെത്തി. ദൃഢനിശ്ചയവും ആത്മവിശ്വാസവും കൃത്യമായ ലക്ഷ്യബോധവുമുണ്ടെങ്കില്‍ നമ്മെ തടഞ്ഞുനിര്‍ത്താന്‍ ഒരു ശക്തിക്കും സാധ്യമല്ല എന്നു തെളിയിക്കുകയായിരുന്നു അരുണിമ സിന്‍ഹ.
നാമെന്തു ചിന്തിക്കുന്നുവോ അതായിത്തീരും നമ്മള്‍. വിജയികളെല്ലാം കൃത്യമായ ലക്ഷ്യങ്ങളുണ്ടായിരുന്നവരും എപ്പോഴും അതിനെക്കുറിച്ച്‌ സ്വപ്‌നം കണ്ടുകൊണ്ട്‌ കഠിനമായി പ്രയത്‌നിച്ചവരുമാണ്‌. ലക്ഷ്യവും ചിന്തയും പ്രവര്‍ത്തികളും ഒരേ ബിന്ദുവില്‍ കേന്ദ്രീകരിക്കുമ്പോള്‍ സാഹചര്യങ്ങളെല്ലാം നമറിയാതെതന്നെ നമുക്ക്‌ അനുകൂലമായി ഭവിക്കും. വിജയിക്കുവാനാവശ്യമായ ഊര്‍ജ്ജം പ്രിപഞ്ചശക്തിതന്നെ നമ്മിലേക്ക്‌ പകരും. നമ്മുടെ മനസ്സ്‌ സജ്ജമായിരിക്കണമെന്ന്‌മാത്രം. മനസ്സിനും ചിന്തയ്‌ക്കും നമ്മുടെ ജീവതത്തെത്തന്നെ മാറ്റിത്തീര്‍ക്കാനുള്ള അപാരമായ ശക്തിയാണുള്ളത്‌. ഏതുരീതിയില്‍ മാറണമെന്നുള്ളത്‌ നാമാണ്‌ തീരുമാനിക്കേണ്ടത്‌. അതിനുള്ള ഇച്ഛാശക്തി നമുക്കുണ്ടാകണം. അന്ധയും ബധിരയുമായിരുന്നിട്ടും അന്ധര്‍ക്കും ബധിരര്‍ക്കുംവേണ്ടി പ്രവര്‍ത്തിച്ച്‌ ഹെലന്‍കെല്ലര്‍ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി. ചെറുപ്പത്തില്‍ത്തന്നെ ബധിരനായ ബീഥോവന്‍ ലോകപ്രശസ്‌ത സംഗീതജ്ഞനായി. അന്ധത ജോണ്‍മില്‍ട്ടന്‌ മനോഹരമായ കാവ്യങ്ങള്‍ രചിക്കുന്നതിന്‌ തടസ്സാമായില്ല. ഒരു കാല്‍ മുറിച്ചുമാറ്റേണ്ടിവന്നിട്ടും സുധാചന്ദ്രന്‌ മനോഹരമായി നൃത്തമാടാന്‍കഴിഞ്ഞു. ഇങ്ങനെ ആയിരക്കണക്കിന്‌ ഉദാഹരണങ്ങള്‍ നമുക്കു ചുറ്റും കാണാന്‍ കഴിയും. അവരെല്ലാം തിരിച്ചടികളെയും ദുര്‍വ്വിധികളെയും മനശ്ശക്തികൊണ്ട്‌ നേരിട്ടവരാണ്‌. മനസ്സില്‍ പോസിറ്റാവായ ചിന്താഗതിയും ഭാവിയെക്കുറിച്ചുള്ള ഭാവനാചിത്രങ്ങളും ഏതു പ്രശ്‌നത്തെയും നേരിടാനുള്ള ശേഷി തനിക്കുണ്ടെന്ന ശുഭാപ്‌തിവിശ്വാസവും പ്രവര്‍ത്തിക്കാനുള്ള മനസ്സുമുണ്ടെങ്കില്‍ ജിവിതത്തില്‍ വിജയിച്ചുമുന്നേറാം. റോസാച്ചെടിയില്‍ മുള്ളുണ്ടെന്നല്ല. മുള്ളുകള്‍ക്കിടയില്‍ സുന്ദരമായ റോസാപ്പൂക്കളുണ്ടെന്ന്‌ ചിന്തിക്കാനാണ്‌ കഴിയേണ്ടത്‌. ജീവിത്തില്‍ വിജയവും പരാജയവുമുണ്ടാകാം. അത്‌ സ്വാഭാവികം മാത്രമാണ്‌. പരാജയത്തെക്കുറിച്ച്‌ ചിന്തിച്ചും ദുഃഖിച്ചും കഴിയുകയല്ല വേണ്ടത്‌. മറിച്ച്‌ ചെറിയ നേട്ടങ്ങളെപ്പോലും അംഗീകരിക്കുകയും അതൊരു വലിയ വിജയത്തിന്റെ മുന്നോടിയാണെന്ന്‌ വിശ്വസിക്കുകയും വേണം. ഓര്‍ക്കുക, മനസ്സുകൊണ്ട്‌ പരാജയപ്പെട്ടുഎന്ന്‌ അംഗീകരിച്ച്‌ പിന്‍വാങ്ങുമ്പോള്‍ മാത്രമാണ്‌ നാം യഥാര്‍ത്ഥില്‍ പരാജയപ്പെടുന്നത്‌. അതുകൊണ്ട്‌ മനസ്സില്‍ നാം എപ്പോഴും ജേതാവായിരിക്കുക. ജേതാവിന്റെ വഴിയിലൂടെ ജീവിതം നമ്മെ നയിച്ചുകൊള്ളും.

സ്വന്തം കഴിവുകളില്‍ വിശ്വാസമര്‍പ്പിക്കുക

ലോകത്തിലെ ഏറ്റവും വലിയ അത്ഭുതമെന്തെന്ന്‌ ചോദിച്ചാല്‍ യാതൊരു സംശയവും കൂടാതെ നമുക്ക്‌ ഉത്തരം പറയാന്‍ കഴിയും - മനുഷ്യമസ്‌തിഷ്‌കം. കോടാനുകോടി കോശങ്ങളാല്‍ പരസ്‌പരബന്ധിതമായ തലച്ചോറില്‍ നിന്നാണ്‌ ലോകത്തെ അനുനിമിഷം മാറ്റി മറിച്ചുകൊണ്ടിരിക്കുന്ന ചിന്തയുടെ മഹാപ്രസരണം നടക്കുന്നത്‌. 1200 - 1400 ഗ്രാമിനകത്ത്‌മാത്രം ഭാരം വരുന്ന തലച്ചോറിന്റെ ഘടന ഏതൊരാളിലും ഒരു പോലെതന്നെയാണ്‌. ശാസ്‌ത്രലോകത്തെ മഹാവിസ്‌മയമായ ഐന്‍സ്റ്റീന്റെ തലച്ചോറിന്‌ മറ്റുള്ളവരുടെ തലച്ചോറിനെ അപേക്ഷിച്ച്‌ പല പ്രത്യേകതകളുമുണ്ടെന്ന്‌ ശാസ്‌ത്രലോകത്തും പലരും വിശ്വസിച്ചിരുന്നു. എന്നാല്‍ ഐന്‍സ്റ്റീന്റെ തലച്ചോര്‍ വിശദവും സൂക്ഷ്‌മവുമായ നിരവധി പഠനങ്ങള്‍ക്ക്‌ വിധേയമാക്കിയിട്ടും സാധാരണ മനുഷ്യരുടേതില്‍നിന്ന്‌ വ്യത്യസ്‌തമായ യാതൊന്നും അതില്‍ കണ്ടെത്താനായില്ല. ചുരുക്കത്തില്‍ ഏതൊരാളുടെയും ജീവിതത്തെ നിര്‍ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ചിന്തയുടെയും ബുദ്ധിയുടെയും ഭാവനയുടെയും ഉറവിടമായ മസ്‌തിഷ്‌കത്തിന്റെ ഘടന എല്ലാവരിലും ഒരുപോലെതന്നെയാണ്‌. എന്നിട്ടും എന്തുകൊണ്ടാണ്‌ പലര്‍ക്കും അവര്‍ പ്രവര്‍ത്തിക്കുന്ന മേഖലകളില്‍ വിജയം വരിക്കാന്‍ കഴിയാതെ പോകുന്നത്‌?
നമ്മുടെ ബുദ്ധിയെക്കുറിച്ച്‌, കഴിവിനെക്കുറിച്ച്‌, ജീവിതസാഹചര്യങ്ങളെക്കുറിച്ച്‌ എപ്പോള്‍ നമ്മള്‍ സംശയമനസ്‌കരാകുന്നുവോ അപ്പോള്‍മുതല്‍ നമ്മുടെ വിജയത്തിന്റെ വഴികളില്‍ ഇരുട്ടുവീണു തുടങ്ങുന്നു. കാരണം അതോടെ നമ്മുടെ ആത്മവിശ്വാസം നശിച്ചുതുടങ്ങുന്നു. ഏതു വിജയത്തിന്റെയും അടിസ്ഥാനഘടകമാണ്‌ ആത്മവിശ്വാസം. തന്നില്‍ത്തന്നെ വിശ്വാസമില്ലാത്തവര്‍ക്ക്‌ മറ്റുള്ളവരിലും വിശ്വാസമുണ്ടാകില്ല. ഏതു പ്രതിസന്ധിക്കുമുന്നിലും പതറാതെ, നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടു പോകുന്നവര്‍ക്ക്‌ വിജയം സുനിശ്ചിതമാണ്‌. രണ്ടുതവണ എവറസ്റ്റ്‌ കൊടുമുടി കീഴടക്കാന്‍ ശ്രമിച്ച്‌ പരാജയപ്പെട്ട ഹിലാരി പറഞ്ഞ പ്രസിദ്ധമായ വാക്യം ഇങ്ങനെയായിരുന്നു. ``പര്‍വ്വതമേ, ഞാന്‍ ഇനിയും വരും. നിന്നെ കീഴടക്കും. കാരണം ഒരു പര്‍വ്വതമെന്ന നിലയില്‍ നിനക്കിനി വളരാന്‍ കഴിയില്ല. ഒരു മനുഷ്യനായ എനിക്ക്‌ ഇനിയും വളരാന്‍ കഴിയും.'' ഹിലാരി എവറസ്റ്റ്‌ കീഴടക്കുകതന്നെ ചെയ്‌തു. ഇംഗ്ലീഷ്‌ ചാനല്‍ ഇരുവശത്തേക്കും ആദ്യം നീന്തിക്കടന്ന വനിതയാണ്‌ ഫ്‌ളോറന്‍സ്‌ ചാഡ്‌വിക്ക്‌. കാറ്റലീന ദ്വീപില്‍നിന്നും കാലിഫോര്‍ണിയ തീരത്തേക്ക്‌ ആദ്യം നീന്തിക്കടന്ന വനിതയും ഫ്‌ളോറന്‍സ്‌ ചാഡ്‌വിക്ക്‌ ആണ്‌. 1925 ല്‍ ഇവര്‍ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. പതിനഞ്ച്‌ മണിക്കൂര്‍ തുടര്‍ച്ചയായി നീന്തിയ ചാഡ്‌വിക്കിന്‌ കടുത്ത മൂടല്‍മഞ്ഞ്‌ മൂലം ഒരടിപോലും മുന്നോട്ട്‌ കാണാന്‍ കഴിയാതായി. ഒടുവില്‍ ലക്ഷ്യത്തിലെത്താതെ അവര്‍ ശ്രമം ഉപേക്ഷിച്ചു. കടലില്‍നിന്നും ബോട്ടിലേക്ക്‌ കയറിയപ്പോഴാണ്‌ ചാഡ്‌വിക്കിന്‌ മനസ്സിലായത്‌ വെറും അര മൈല്‍കൂടി നീന്തിയിരുന്നെങ്കില്‍ താന്‍ ലക്ഷ്യത്തിലെത്തുമായിരുന്നെന്ന്‌! ``തീരം കാണുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഞാന്‍ ലക്ഷ്യത്തിലെത്തുകതന്നെ ചെയ്യുമായിരുന്നു.'' അവര്‍ പറഞ്ഞു. കണ്ണെത്തും ദൂരത്തുനിന്നും ലക്ഷ്യം കൈവിട്ടുപോയെങ്കിലും നിരാശപ്പെടാതെ രണ്ടുമാസത്തിനും ശേഷം ചാഡ്‌വിക്ക്‌ തന്റെ ലക്ഷ്യം കൈവരിക്കുകതന്നെ ചെയ്‌തു. വിജയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമാണ്‌ ഇവരെ രണ്ടുപേരെയും ലക്ഷ്യത്തിലെത്തിച്ചത്‌. വിജയത്തിന്റെ ഇന്ധനമാണ്‌ ആത്മവിശ്വാസം.
മനസ്സുകൊണ്ട്‌ നാം എന്താണോ ആവര്‍ത്തിച്ച്‌ ചിന്തിക്കുന്നത്‌ അതുതന്നെയായിരിക്കും ജീവിതത്തില്‍ സംഭവിക്കുന്നതും. പരാജയത്തെക്കുറിച്ച്‌ ചിന്തിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക്‌ പരാജയവും വിജയത്തെക്കുറിച്ച്‌ ചിന്തിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക്‌ വിജയവും സംഭവിക്കും. എല്ലാ മനുഷ്യര്‍ക്കും അവരവരുടേതായ കഴിവുകളുണ്ട്‌. ആ കഴിവുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും നിരന്തരമായ പരിശ്രമത്തിലൂടെ അതിനെ പരിപോഷിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്‌. മനസ്സുകൊണ്ട്‌ നാം തയ്യാറാണെങ്കില്‍ ഏതു കാര്യവും നമുക്ക്‌ സാദ്ധ്യമാണ്‌. അസാദ്ധ്യമായി ഒന്നുമില്ല എന്ന നെപ്പോളിയന്റെ വാക്കുകള്‍ ഓര്‍ക്കുക.
ഒരു വിഷയത്തിലും നിങ്ങള്‍ പിന്നിലല്ല. മറ്റൊരാളെക്കാളും കഴിവുകുറഞ്ഞ ആളല്ല നിങ്ങള്‍. ഏതു മേഖലയിലും വിജയിക്കുവാന്‍ ആവശ്യമായ ബുദ്ധിശക്തിയും കഴിവും നിങ്ങള്‍ക്കുണ്ട്‌. അവ പ്രായോഗികമാക്കാന്‍ വേണ്ടത്‌ ഒന്നു മാത്രം - ആത്മവിശ്വാസം. ശാരീരികവും ബുദ്ധിപരവുമായി എത്ര കഴിവുണ്ടായാലും ആ കഴിവുകളില്‍ നമുക്ക്‌ ശുഭാപ്‌തി വിശ്വാസമില്ലെങ്കില്‍ അവകൊണ്ട്‌ പ്രയോജനമില്ല. സാഹസികമായ തീരുമാനങ്ങളെടുത്ത്‌ നടപ്പിലാക്കി മുന്നേറിയവരാണ്‌ ലോകത്ത്‌ അത്ഭുതങ്ങള്‍ സൃഷ്‌ടിച്ചിട്ടുള്ളത്‌.
ഇന്നലെകളെക്കുറിച്ചും കഴിഞ്ഞകാലങ്ങളിലെ പരാജയങ്ങളെയും വീഴ്‌ചകളെയും കുറിച്ചും ചിന്തിച്ച്‌ നാം സമയം കളയരുത്‌. കഴിഞ്ഞ കാലങ്ങളിലേക്ക്‌ തിരിച്ച്‌പോയി അവയൊന്നും നേരെയാക്കാന്‍ നമുക്കാവില്ല. ഭൂതകാലം ഏറ്റവും നല്ല ഗുരുവാണ്‌. കഴിഞ്ഞ കാലങ്ങളില്‍നിന്ന്‌ ആവശ്യമായ പാഠങ്ങള്‍ ഉള്‍ക്കൊള്ളാം. നമുക്ക്‌ മുന്നിലുള്ളത്‌ വര്‍ത്തമാനകാലമാണ്‌. ഓരോ നിമിഷവും വര്‍ത്തമാനകാലത്തില്‍ ജീവിക്കാനാണ്‌ ശ്രമിക്കേണ്ടത്‌. ഭാവിയിലെ നമ്മുടെ ലക്ഷ്യത്തിലേക്കുള്ള ഓരോ കരുവും നീക്കേണ്ടത്‌ വര്‍ത്തമാനകാലത്തില്‍ നിന്നുകൊണ്ടാണ്‌. ഏതു കാര്യവും എനിക്ക്‌ സാദ്ധമാകും എന്ന ഉറച്ച വിശ്വാസം മനസ്സില്‍ മാത്രമാല്ല നമ്മുടെ ഓരോ ജീവകോശത്തിലും നിറയ്‌ക്കാന്‍ കഴിയണം.
മറ്റുള്ളവരുമായി താരതമ്യപ്പെടുത്തി നമ്മുടെ കഴിവിനെ വിലയിരുത്തരുത്‌. ഓരോ വ്യക്തിക്കും ഒന്നിലല്ലെങ്കില്‍ മറ്റൊരു മേഖലയില്‍ മികവുണ്ട്‌. അതു കണ്ടെത്തുകയാണ്‌ പ്രധാനം. സയന്‍സോ സംഗീതമോ ചിത്രകലയോ അഭിനയമോ കായികമേഖലയോ ഏതുമാകട്ടെ, സ്വന്തം കഴിവു കണ്ടെത്തിയാല്‍പിന്നെ അതില്‍ മനസ്സര്‍പ്പിക്കുക. ആ മേഖലയില്‍ തനിക്ക്‌ വിജയിക്കാന്‍ കഴിയുമെന്ന ദൃഢവിശ്വാസം മനസ്സിലുറപ്പിക്കുക. ഏതു പ്രതിസന്ധി വന്നാലും താന്‍ പിന്നോട്ടു പോകില്ലെന്ന്‌ പ്രതിജ്ഞ ചെയ്യുക. ലക്ഷ്യം മനസ്സിലുറപ്പിച്ച്‌ കഠിനമായി പ്രവര്‍ത്തിക്കുക. വിജയം സുനിശ്ചിതമാണ്‌.
ഒരു വിജയിയുടെ മനോഭാവമായിരിക്കണം എപ്പോഴും നമ്മെ നയിക്കേണ്ടത്‌. ഏതു രംഗത്തും വിജയിച്ചിട്ടുള്ള വ്യക്തിയായി, തുടര്‍ന്നും വിജയിക്കുന്ന വ്യക്തിയായി സദാ ഭാവനയില്‍ കാണുക. നേടാന്‍ കഴിയാതെ പോയതിനെക്കുറിച്ച്‌ ദുഃഖിക്കാതെ നേടിയതിനെക്കുറിച്ച്‌ ചിന്തിക്കുക. ആദ്യം നാം നമ്മെത്തന്നെ സ്വയം അംഗീകരിക്കുക. എങ്കില്‍ മാത്രമേ മറ്റുള്ളവര്‍ അംഗീകരിക്കുന്ന തരത്തിലുള്ള വ്യക്തിത്വവിശേഷം നമ്മില്‍ രൂപപ്പെടുകയുള്ളു. വെല്ലുവിളികളെ നേരിടാതെ ഒളിച്ചോടുന്നത്‌ ഭീരുവിന്റെ ലക്ഷണമാണ്‌. ഏതുപ്രശ്‌നവും നേരിടാനും പരിഹരിക്കാനുമുള്ള കഴിവ്‌ നിങ്ങളിലുണ്ട്‌. പ്രശ്‌നങ്ങളെ നേരിടാന്‍ ആത്മവിശ്വാസത്തോടെ തയ്യാറാവുക. ഒരു പരീക്ഷയില്‍ തോറ്റാല്‍, മാര്‍ക്ക്‌ കുറഞ്ഞാല്‍ അടുത്ത പരീക്ഷയില്‍ അത്‌ പരിഹരിക്കും എന്ന ആത്മവിശ്വാസം നിങ്ങള്‍ക്കുണ്ടെങ്കില്‍ അത്‌ സഫലമാവുകതന്നെ ചെയ്യും. നിങ്ങളുടെ മനോഭാവമാണ്‌ നിങ്ങളുടെ ജീവിതത്തെ നിയന്തിക്കുന്നത്‌.
ഒരു കാര്യവും പരാജയഭീതിയോടെ ചെയ്യാതിരിക്കുക. ഈ ലോകത്ത്‌ താനാരെക്കാളും പിന്നിലല്ലെന്നും ശ്രമിച്ചാല്‍ എന്തും തനിക്ക്‌ സാദ്ധ്യമാണെന്നും ഉറച്ച്‌ വിശ്വസിക്കുക. തെറ്റു പറ്റുമോ എന്ന ഭീതിയോടെ ഒരു കാര്യത്തില്‍നിന്നും ഒഴിഞ്ഞുനില്‍ക്കരുത്‌. തെറ്റിയാല്‍ നിരാശപ്പെടാതെ തെറ്റിയതിന്റെ കാരണം കണ്ടെത്തി പരിഹരിക്കുക. ഉത്തരവാദിത്തങ്ങള്‍ യഥാസമയം ചെയ്‌തു തീര്‍ക്കുക. ഒരു കാര്യവും പിന്നെത്തേക്ക്‌ നീട്ടിവയ്‌ക്കരുത്‌. നീട്ടിവയ്‌ക്കല്‍ പരാജയത്തിന്റെ ആദ്യപടിയാണെന്ന്‌ തിരിച്ചറിയുക. എപ്പോഴും കാര്യങ്ങളുടെ പോസിറ്റീവായ വശം കാണാനും അനാവശ്യതര്‍ക്കങ്ങള്‍ ഒഴിവാക്കാനും കാര്യങ്ങളെ സമചിത്തതയോടെ നേരിടാനും ശീലിക്കണം. എപ്പോഴും ശുഭാപ്‌തി വിശ്വാസിയാവുക. ആത്മാഭിമാനത്തോടെ ശിരസ്സുയര്‍ത്തി നടക്കാന്‍ ബോധപൂര്‍വ്വംതന്നെ ശ്രമിക്കുക. ഇവയെല്ലാം ശ്രദ്ധാപൂര്‍വ്വം പാലിക്കുകയാണെങ്കില്‍ നിങ്ങളില്‍ ആത്മവിശ്വാസം സുദൃഢമാകും. സ്‌കൂള്‍ വിദ്യാഭ്യാസകാലത്തുതന്നെ ഇത്തരമൊരു മനോഭാവം വളര്‍ത്തിയെടുത്താല്‍ ഭാവിയിലും അചഞ്ചലമായ ആത്മവിശ്വാസത്തിനുടമയായി മാറും നിങ്ങള്‍.

ജീവിതം മാറ്റി മറിക്കാന്‍ 21 ദിവസങ്ങള്‍ !

ജീവിതത്തില്‍ ഉന്നത വിജയങ്ങള്‍ നേടിയെടുക്കുന്നതിന് നിങ്ങളെ പ്രാപ്തരാക്കുന്ന ഒരു 21 ദിന കര്‍മ പദ്ധതി!

ജീവിതത്തില്‍ വിജയത്തിന് വേണ്ടിയുള്ള കുതിപ്പില്‍ മുന്നിലെത്താന്‍ നാം ഓരോരുത്തരും അതിയായി ആഗ്രഹിക്കുന്നുണ്ട്, കാരണം നമ്മുടെ നിലനില്പ് തന്നെ ഏറെക്കുറെ നാം നേടിയെടുക്കുന്ന ലക്ഷ്യങ്ങളില്‍ ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ട് പലരും എങ്ങനെയെങ്കിലും വിജയിക്കണം എന്ന ആഗ്രഹത്തില്‍ പല സാഹസങ്ങളും തിരഞ്ഞെടുക്കുന്നു. പക്ഷെ, ഫലം കാണുന്നില്ല !

ജീവിതം വിജയത്തിന്റെ പാന്ഥാവില്‍ സ്ഥിരതയോടെ മുന്നേറണം എങ്കില്‍ ക്രമീകൃതവും തുടര്‍മാനവുമായ പരിശ്രമം ഉണ്ടായേ തീരൂ. കാരണം, അപ്രതീക്ഷിതമായി എപ്പോഴെങ്കിലും വന്നുപോകുന്ന ചില വിജയ മുഹൂര്‍ത്തങ്ങള്‍ നമ്മെ എങ്ങും എത്തിക്കാന്‍ പര്യാപ്തമല്ല. ആലോലമാടുന്ന കൊച്ചു തിരകള്‍ മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു മനുഷ്യനെ തീരത്തോടടുപ്പിക്കാന്‍ ശക്തമല്ലല്ലോ.

ലക്ഷ്യം നിര്‍ണ്ണയിക്കുക

വിജയത്തിനായുള്ള തയാറെടുപ്പില്‍ ഒരാള്‍ ആദ്യം ചെയ്യേണ്ടത് സ്വന്തം ജീവിതത്തിന്റെ ലക്ഷ്യങ്ങളുടെ ഒരു കണക്കെടുപ്പ് നടത്തുകയാണ്. നാം വ്യക്തിപരമായി വിജയം നേടാന്‍ ആഗ്രഹിക്കുന്ന മേഖലകള്‍ ഏതെന്നു ആദ്യം കണ്ടെത്തണം. എല്ലാവര്‍ക്കും എല്ലാ മേഖലകളും ഒരുപോലെ പ്രധാനപ്പെട്ടവ ആയിരിക്കില്ല. എഴുത്തുകാരനാകാന്‍ ആഗ്രഹിക്കുന്ന വ്യക്തിക്ക് സംഗീതവും സംഗീതജ്ഞന്‍ ആകാന്‍ ആഗ്രഹിക്കുന്നയാള്‍ക്ക് കായിക രംഗവും ഒരുപോലെ പ്രധാനപ്പെട്ടതല്ലല്ലോ. അതുപോലെ, എല്ലാ കാര്യങ്ങളും - വിജയിക്കാന്‍ കഴിഞ്ഞേക്കും എന്ന് തോന്നിപ്പിക്കുന്നവ ആണെങ്കില്‍ - പോലും നമ്മുടെ വിജയ ലക്ഷ്യമായി നാം നിര്‍ണയിക്കേണ്ട കാര്യമില്ല

ലക്ഷ്യ സഹായക മേഖലകള്‍ തരം തിരിക്കാം

നിങ്ങളുടെ ജീവിതത്തിന്റെ പൊതുവായ ലക്ഷ്യം എന്താണെന്നും ആ ലക്ഷ്യത്തിലേക്ക് മുന്നേറാന്‍ ശക്തിപ്പെടുത്തേണ്ട മേഖലകള്‍ ഏതെല്ലാം എന്നും കുറിക്കുക. നിങ്ങള്‍ ഒരു എഴുത്തുകാരനാകുവാന്‍ ലക്ഷ്യമിടുന്നുവെങ്കില്‍ അതിനായി നിങ്ങളുടെ എഴുത്തുകളുടെ പ്രസിദ്ധീകരണം എന്ന മേഖലയിലായിരിക്കും പ്രധാനമായും ശ്രദ്ധിക്കേണ്ടത്. മറ്റെല്ലാം അത് കഴിഞ്ഞു മാത്രം. അങ്ങനെ പൊതുവായ ലക്ഷ്യത്തിലേക്ക് നിങ്ങളെ അടുപ്പിക്കുന്ന മേഖലകള്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ അവയില്‍ നിന്നും അത്യാവശ്യമല്ലാത്തതും അടിയന്തര പ്രാധാന്യം ഇല്ലാത്തതുമായ കാര്യങ്ങള്‍ തല്‍ക്കാലത്തേക്ക് ഒഴിവാക്കുക - അവ നമുക്ക് പിന്നീട് ശ്രദ്ധിക്കാം.

അങ്ങനെ പ്രധാനപ്പെട്ട അഞ്ചോ ആറോ മേഖലകള്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ അതില്‍ നിന്നും ഏറ്റവും പ്രധാനപ്പെട്ട മൂന്ന് എണ്ണം മാത്രം തിരഞ്ഞെടുക്കുക. വിജയത്തിനായുള്ള പരിശീലനം നിങ്ങള്‍ ഇവിടെ നിന്നാണ് തുടങ്ങേണ്ടത്. ആദ്യം ഇതില്‍ വിജയിച്ചു കഴിഞ്ഞാല്‍ പിന്നെ അടുത്ത കാര്യങ്ങളിലേക്ക് പരിശീലനം വ്യാപിപ്പിക്കാം.

ബലഹീനതകള്‍ അവഗണിക്കരുത്

ഇനി, ഈ തിരഞ്ഞെടുത്ത മൂന്നു മേഖലകളില്‍ നിങ്ങളെ വിജയം നേടുന്നതില്‍ നിന്നും തടയുന്ന ഏതാനും (ചുരുങ്ങിയത് അഞ്ചെണ്ണം എങ്കിലും) കാര്യങ്ങള്‍ കണ്ടു പിടിക്കുക. ഉദാഹരണത്തിന്, ഒരു നല്ല എഴുത്തുകാരനാകാന്‍ ആഗ്രഹിക്കുന്ന നിങ്ങള്‍ക്ക് ഭാഷാ പ്രാവീണ്യം ഇല്ലാത്തതുകൊണ്ടോ, അക്ഷര-വ്യാകരണ നിശ്ചയം ഇല്ലാത്തതുകൊണ്ടോ, എഴുതുവാന്‍ താല്പര്യമുള്ള വിഷയങ്ങളില്‍ വേണ്ടത്ര പാണ്ഡിത്യം കുറവായതുകൊണ്ടോ, സമയ ക്രമീകരണം പാലിക്കാന്‍ കഴിയാത്തതുകൊണ്ടോ നിങ്ങളുടെ ലക്ഷ്യം നേടുന്നതില്‍ ശോഭിക്കാന്‍ കഴിയാതെ വരുന്നുണ്ടെങ്കില്‍ , അത്തരം ബലഹീന വശങ്ങള്‍ ആണ് കണ്ടു പിടിക്കേണ്ടത്‌. എങ്കില്‍ പിന്നെ വിജയത്തിലേക്കുള്ള പാതയില്‍ നിങ്ങളുടെ യാത്ര തുടങ്ങിക്കഴിഞ്ഞു! അവരവരുടെ ബലഹീനതകളെക്കുറിച്ച് അറിവില്ലാതിരിക്കുന്നത് കൊണ്ടാണ് പലര്‍ക്കും അവ പരിഹരിക്കാനും പ്രതീക്ഷിക്കുന്ന നിലവാരത്തില്‍ വിജയം വരിക്കുവാനും സാധിക്കാതിരിക്കുന്നത്.

ബലഹീന വശങ്ങള്‍ ശക്തിപ്പെടുത്തുക

ഇനി നിങ്ങളുടെ ബലഹീന വശങ്ങളില്‍ ഏറ്റവും ആദ്യം വരുന്നത് ആദ്യം ശക്തിപ്പെടുത്തണം. അതായത് അച്ചടക്കമില്ലായ്മ (ക്രമീകൃതമായി എഴുതുന്നതിനുള്ള ശീലം ഇല്ലായ്മ ), വ്യാകരണതെറ്റുകള്‍ എന്നിവയാണ് നിങ്ങളുടെ പട്ടികയില്‍ ആദ്യത്തെ രണ്ടു കാര്യങ്ങള്‍ എങ്കില്‍ അച്ചടക്കം ക്രമീകരിക്കാന്‍ തന്നെ ഏറ്റവും ആദ്യം പരിശ്രമിക്കണം. എന്നിട്ടാകാം അടുത്തത്. അല്ലാതെ മറ്റു രണ്ടു കാര്യങ്ങളില്‍ നിങ്ങള്‍ വിജയിക്കാന്‍ പോകുന്നില്ല.

21 'മാന്ത്രിക' ദിവസങ്ങള്‍

ഇനിയാണ് പരിശീലനം ആരംഭിക്കുന്നത്. ആദ്യത്തെ പ്രശ്നം അതിജീവിക്കാന്‍ പരിശീലനത്തിനായി ആദ്യത്തെ 21 ദിവസങ്ങള്‍ നീക്കി വയ്ക്കണം. '21 ദിവസങ്ങള്‍ ' എന്തിന് എന്നല്ലേ? പറയാം, ഒരാള്‍ ഒരു പ്രത്യേക കാര്യം 21 ദിവസങ്ങള്‍ മുടങ്ങാതെ ചെയ്തു വന്നാല്‍ അത് അയാളുടെ ജീവിത ശൈലിയുടെയും സ്വഭാവത്തിന്റെ തന്നെയും ഒരു ഭാഗമായി മാറും എന്നാണ് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. അപ്പോള്‍ അച്ചടക്കം ഇല്ലായ്മ എന്ന നിങ്ങളുടെ പ്രശ്നത്തെ സമീപിക്കുവാന്‍ ആദ്യത്തെ 21 ദിവസങ്ങള്‍ 'എന്തു വന്നാലും' അര മണിക്കൂര്‍ വീതം എഴുതുന്നതിനായി നീക്കി വയ്ക്കുക. അനുയോജ്യമായ സമയവും സ്ഥലവും കണ്ടെത്തി അത് വിട്ടുകളയാതെ ചെയ്യുക. എന്തു എഴുതും എന്നോ എങ്ങനെ പ്രസിദ്ധീകരിക്കുമെന്നോ ഒന്നും ഇപ്പോള്‍ ചിന്തിച്ചു വിഷമിക്കേണ്ട കാര്യമില്ല, കാരണം ഈ ഘട്ടത്തില്‍ നിങ്ങള്‍ എഴുതുവാനുള്ള അച്ചടക്കം (ചിട്ടയായി എഴുതുന്നതിനുള്ള ശീലം) നേടുവാനാണല്ലോ പരിശ്രമിക്കുന്നത്.

പരിശീലനം ആവര്‍ത്തിക്കപ്പെടുന്നു

ആദ്യത്തെ 21 ദിവസങ്ങള്‍ക്ക് ശേഷം ഒന്നാമത്തെ കാര്യത്തോട് കൂടെ രണ്ടാമത്തെ കാര്യം കൂടെ ചേര്‍ക്കുക. അതായത് അച്ചടക്കം വര്‍ദ്ധിപ്പിക്കുക എന്നതിനോടൊപ്പം വ്യാകരണപ്പിശക് മറികടക്കല്‍ എന്ന കാര്യം കൂടെ പരിശീലിക്കാന്‍ ആരംഭിക്കുക - ആദ്യത്തേത് വിട്ടു കളയരുതേ..

വിജയം കൈപ്പിടിയില്‍ !

അങ്ങനെ 42 ദിവസങ്ങള്‍ പിന്നിടുമ്പോഴേക്കും (അതായത് ആറാഴ്ചകള്‍ ) നിങ്ങളുടെ മനോഭാവത്തിലും ജീവിത രീതികളിലും കാര്യമായ മാറ്റങ്ങള്‍ നിങ്ങള്‍ തന്നെ കണ്ടിരിക്കും! അവിടെ നിറുത്തേണ്ട, ഇതുപോലെ തന്നെ അടുത്ത കാര്യത്തിലേക്ക് കടക്കാം. അങ്ങനെ, പടിപടിയായി മുന്നേറാം!.

'റോമാ നഗരം ഒരു രാത്രി കൊണ്ട് പണി തീര്‍ത്തതല്ല' എന്ന് പറയാറുണ്ടല്ലോ. അത് പോലെ തന്നെയാണ് ജീവിത വിജയവും, അത് ഒരു സുപ്രഭാതത്തില്‍ തനിയെ വന്നു ചേരുകയില്ല. നിരന്തരം പരിശ്രമിക്കുക - അതാണ്‌ നാം ചെയ്യേണ്ടത്..!

വിജയാശംസകള്‍ !

What is a Kindle ? എന്താണ് കിൻ്റിൽ ?

Kindle നെപ്പറ്റി അറിയാവുന്ന കുറച്ച് കാര്യങ്ങൾ പറയാമെന്ന് കരുതി അക്കെങ്കിലും ഉപകാരപ്പെട്ടാൽ അത്രയും നല്ലത്, എനി ഞാൻ പറഞ്ഞതിൽ എന്തെങ്കിലു...