സമാധാനമില്ലായ്‌മയും പ്രതിസന്ധികളും ടെന്‍ഷനുമെല്ലാം ചേര്‍ന്ന് ജീവിതമാകെ സങ്കീര്‍ണമായി ക്കൊണ്ടിരിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. ജോലിസംബന്ധമായ ടെന്‍ഷനുകള്‍, കുടുംബത്തിലെ അസമാധാനം, അകാരണമായ ഭയം, ജീവിതത്തെക്കുറിച്ചുള്ള സുരക്ഷിതത്വമില്ലായ്‌മ, ശാരീരികമായ അസ്വസ്ഥതകള്‍, സാമൂഹ്യ ബന്ധങ്ങളിലുണ്ടാകുന്ന വിള്ളലുകള്‍, അസന്തുഷ്‌ടി ഇവയുടെയൊക്കെ ഫലമായുണ്ടാകുന്ന വിഷാദാത്മത ഇവയെല്ലാംകൂടി നല്ലൊരുവിഭാഗം ആളുകള്‍ക്കും ജീവിതംതന്നെ ഒരു ഭാരമാക്കി മാറ്റുകയാണ്. ഏതെങ്കിലും തൊഴില്‍മേഖലകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരില്‍ ഇവയിലേതിന്റെയെങ്കിലുമൊക്കെ സാന്നിദ്ധ്യം സര്‍വ്വസാധാരണമാണ്. വൈകാരികസമ്മര്‍ദ്ദങ്ങള്‍ക്കടിപ്പെട്ട് ജീവിതം ദുസ്സഹമാക്കിക്കൊണ്ടിരിക്കുന്നവരില്‍ കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ മുതല്‍ ഉള്‍പ്പെടുന്നു വെന്നുള്ളത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ ഗുതരമായ ആരോഗ്യ പ്രശ്‌നങ്ങളായിക്കണ്ട് ജീവിതം പ്രശ്‌നസങ്കീര്‍ണമാക്കുന്നവരാണ് നല്ലൊരു വിഭാഗം. മനോനിയന്ത്രണംകൊണ്ടും ചിട്ടപ്പെടുത്തിയ ജീവിതരീതികൊണ്ടും പരിഹരിക്കാവുന്നവയാണ് ഇവയില്‍ മിക്കതും.
ഒരു വ്യക്തിയെ സംബന്ധച്ച് പ്രശ്‌നങ്ങള്‍ അവസാനിക്കുന്നത് മരണത്തോടു കൂടിമാത്രമാണ്. ജീവിച്ചിരിക്കുന്ന ഏതൊരാള്‍ക്കും പ്രശ്‌നങ്ങളും പ്രതിസന്ധികളും ഉണ്ടാകുമെന്നര്‍ത്ഥം. നമ്മുടെ ഇച്ഛയ്‌ക്ക് വിപരീതമായി എന്തെങ്കിലുമുണ്ടാകുമ്പോള്‍ അതിനെക്കുറിച്ചുതന്നെ അനാവശ്യമയി ചിന്തിച്ച് മനസ്സമാധാനം കെടുത്തുന്നവരാണ് അധികവും. യഥാര്‍ത്ഥത്തില്‍ നമുക്കുണ്ടാകുന്ന പ്രശ്‌നങ്ങളുടെ മുക്കാല്‍ പങ്കും നാം തന്നെ സൃഷ്‌ടിക്കുന്നതാണ്. ശരീരത്തെ ബാധിക്കുന്ന രോഗങ്ങളില്‍പോലും മനസ്സിന്റെ സ്വാധിനം വളരെ വലുതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ജീവിതം സന്തോഷപ്രദമാക്കുന്നതില്‍ മനസ്സിനുള്ള പങ്ക് നിര്‍ണായകമാണെന്നാണിതെല്ലാം കാണിക്കുന്നത്.
മനോഭാവമാണ് ഏതൊരു വ്യക്തിയുടെയും ജീവിതത്തെ നിര്‍ണയിക്കുന്ന മുഖ്യഘടകം. ഏതൊന്നിനോടും പോസിറ്റീവായ മനോഭാവമാണ് നാം പുലര്‍ത്തുന്നതെങ്കില്‍ ഫലവും പോസിറ്റീവായിരിക്കും. മറിച്ച് നെഗറ്റീവായ മനോഭാവത്തോടെയാണ് നിങ്ങള്‍ ഒരു കാര്യത്തെ സമീപിക്കുന്നതെങ്കില്‍ ഫലത്തിലും അതിന്റെ സ്വാധീനമുണ്ടായിരിക്കും. നാം ചെയ്യുന്ന ഏതു പ്രവര്‍ത്തിയിലും മനോഭാവത്തിന്റെ പ്രതിഫലനം ഉണ്ടാകുമെന്നര്‍ത്ഥം. അങ്ങനെയെങ്കില്‍ മനോഭാവത്തെ നിയന്ത്രിക്കുന്നതിലൂടെ നമുക്ക് ജീവിതത്തെയും നിയന്ത്രക്കാമെന്നുവരുന്നു. ഇന്ന് അതിവേഗം വളര്‍ന്നുവരുന്ന മൈന്റ്‌പവര്‍ സയന്‍സിന്റെ മേഖലയിലെ പഠനങ്ങള്‍ മനോഭാവത്തിന്റെ അത്ഭുതകരമായ ശക്തിവിശേഷങ്ങളെക്കുറിച്ച് അനേകം കണ്ടെത്തലുകളും അനുഭവങ്ങളും പകര്‍ന്നുതരുന്നുണ്ട്.
നമ്മുടെ മനസ്സിന്റെ പത്ത് ശതമാനം മാത്രമാണ് ബോധനമസ്സിന്റെ സ്വാധീനത്തിലുള്ളത്. ബാക്കി തൊണ്ണൂറ് ശതമാനവും ഉപബോധമനസ്സിന്റെ സ്വാധീനത്തിലാണ്. ഉപബോധമനസ്സിനെ വേണ്ടരീതില്‍ പ്രോഗ്രാം ചെയ്യുകയാണെങ്കില്‍ നാമാഗ്രഹിക്കുന്ന രീതിയില്‍ ജീവിതത്തെത്തന്നെ മാറ്റിത്തീര്‍ക്കുവാന്‍ കഴിയും. നിര്‍ഭാഗ്യവശാല്‍ നാമെപ്പോഴും ശരീരത്തിന്റെ ആരോഗ്യത്തില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. ശരീരത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതില്‍ നിര്‍ണായകമായ പങ്ക് മനസ്സിനുണ്ടെന്നതാണ് വാസ്‌തവം. നാം തീവ്രമായി എന്താഗ്രഹിച്ചാലും അതിലേക്ക് നമ്മെ എത്തിക്കുവാനുള്ള വഴിയൊരുക്കുന്നതില്‍ മനസ്സ് സുപ്രധാനമായ പങ്ക് വഹിക്കുന്നുണ്ട്. ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കിയവരെല്ലാം അവരുടെ മനശ്ശക്തികൊണ്ടാണ് പ്രതിബന്ധങ്ങള്‍ തരണം ചെയ്‌ത് ലക്ഷ്യത്തിലെത്തിയത്. ആദ്യം നമുക്ക് നമ്മില്‍ത്തന്നെ വിശ്വാസമര്‍പ്പിക്കുവാന്‍ കഴിയണം. നമ്മുടെ മനശ്ശക്തിയിലും കഴിവുകളിലും വിശ്വാസമര്‍പ്പിക്കുവാന്‍ കഴിയണം.
നമുക്കില്ലാത്ത ഒരു രോഗം ഉണ്ടെന്ന് നിരന്തരമായി മനസ്സില്‍ ആവര്‍ത്തിക്കുകയും അതൊരു വിശ്വാസമാക്കി മാറ്റുകയും ചെയ്‌താല്‍ ശരീരത്തില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടാകാം. ചില രോഗങ്ങളുമായി ആശുപത്രിയില്‍ ചെല്ലുന്നവരെ പരിശോധിച്ചശേഷം നിങ്ങള്‍ക്ക് രോഗമൊന്നുമില്ല എന്ന് ഡോക്‌ടര്‍ വിധിയെഴുതുന്നത് പലപ്പോഴും സംഭവിക്കാറുണ്ട്. ഇവിടെ ഡോക്‌ടര്‍ പറയുന്നതും ശരിയാണ്, രോഗി പറയുന്നതും ശരിയാണ്. വില്ലനായി പ്രവര്‍ത്തിക്കുന്നത് മനസ്സാണ്. മനസ്സ് സൃഷ്‌ടിക്കുന്ന വെറുമൊരു മിഥ്യാഭ്രമം മാത്രമാണ് ഇവിടെ രോഗം. തനിക്ക് രോഗമൊന്നുമില്ലെന്നും ഉണ്ടെന്നുള്ളത് വെറുമൊരു തോന്നല്‍ മാത്രമായിരുന്നുവെന്നും വ്യക്തിയെ ബോധ്യപ്പെടുത്തിയാല്‍ പ്രശ്‌നം അതോടെ പരിഹരിക്കപ്പെടും. മനസ്സും ചിന്തകളും എങ്ങനെയാണ് ശാരീരികാവസ്ഥയെ പ്രകടമായിത്തന്നെ സ്വാധീനിക്കുന്നത് എന്നുള്ളതിന്റെ തെളിവാണിത്.
മനസ്സിന്റെ ശക്തിയെ ഒരിക്കലും അളന്ന് തിട്ടപ്പെടുത്താന്‍ കഴിയില്ല. അത് അപാരവും അനന്തവുമാണ്. ലക്ഷ്യങ്ങള്‍ നേടുന്നതിലും ജീവിതം വിജയപ്രദമാക്കുന്നതിലും മനോഭാവത്തിന് സുപ്രധാന പങ്കാണുള്ളത്. നാം മനസ്സിനെ ഏതു രീതിയില്‍ പ്രോഗാം ചെയ്യുന്നുവോ ആ രീതിയിലായിരിക്കും നാം മുന്നോട്ട് നയിക്കപ്പെടുന്നത്. പ്രോഗ്രാമിംഗ് നടക്കേണ്ടത് ഉപബോധമനസ്സിലാണ്. ബോധമനസ്സില്‍ നാം ആവര്‍ത്തിക്കുന്നതെന്തും ക്രമേണ ഉപബോധമനസ്സില്‍ പ്രോഗ്രാം ചെയ്യപ്പെടും. ഉപബോധമനസ്സിന്റെ വലിയൊുരു പ്രത്യേകത അത് യുക്തിപരമായി ചിന്തിക്കുന്നില്ല എന്നതാണ്. ബോധമനസ്സില്‍നിന്നും നാം ഉപബോധമനസ്സിലേക്ക് എന്തു നല്‍കിയാലും അത് അതേപടി സ്വീകരിക്കും. അതുപോലെ പ്രവര്‍ത്തിക്കുവാനും തുടങ്ങും. ബോധപൂര്‍വ്വം നാം ആവര്‍ത്തിക്കുന്നവ ഉപബോധമനസ്സില്‍ പ്രോഗ്രാം ചെയ്യപ്പെട്ടാല്‍ പിന്നീട് ബോധപൂര്‍വ്വമല്ലാതെതന്നെ അത് ആവര്‍ത്തിക്കപ്പെടും. ഉദാഹരണമായി നാം ബൈക്ക് ഓടിക്കുവാന്‍ പഠിക്കുന്നുവെന്നു കരുതുക. തുടക്കത്തില്‍ ബ്രേക്ക്, ക്ലച്ച്, ഹോണ്‍, സ്‌പീഡ് തുടങ്ങി എല്ലാകാര്യങ്ങളും വളരെ ബോധപൂര്‍വ്വം ആലോചിച്ചായിരിക്കും ഉപയോിക്കകയും നിയന്ത്രിക്കുകയും ചെയ്യുന്നത്. എപ്പോള്‍ ഏതു ബ്രേക്ക് ഉയോഗിക്കണം, എപ്പോള്‍ ക്ലച്ച് പിടിക്കണം, ഹോണ്‍ എപ്പോഴൊക്കെ അടിക്കണം, സ്‌പീഡ് ഏതൊക്കെ സന്ദര്‍ഭങ്ങളില്‍ നിയന്ത്രിക്കണം തുടങ്ങിയവയൊക്കെ വളരെ ശ്രദ്ധാപൂര്‍വ്വവും യുക്തിപരവുമായിട്ടായിരിക്കും നാം ചെയ്യുന്നത്. എന്നാല്‍ ബൈക്ക് നന്നായി ഓടിക്കാന്‍ പഠിച്ചുകഴിഞ്ഞാല്‍ ഓരോ സമയത്തും എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് നാം ചിന്തിക്കാറേയില്ല. പിന്നീടെല്ലാം യാന്ത്രികമായി യഥാസമയം കൃത്യമായി നടന്നുകൊള്ളും. നാം കുറേക്കാലം ബോധപൂര്‍വ്വം ആവര്‍ത്തിച്ചുറപ്പിച്ചത് ഉപബോധമനസ്സില്‍ പ്രോഗ്രാം ചെയ്യപ്പെടുന്നതുമൂലമാണിത്.
ജീവിതത്തിനാകെയും ബാധകമാണിത്. നമ്മുടെ മാനസിക ഭാവങ്ങള്‍ക്കനുസൃതമായിട്ടായിരിക്കും ജീവിതം നമുക്കനുഭവപ്പെടുന്നത്. ദിവസം മുഴുവനും വെറുപ്പും വിദ്വേഷവും ശത്രുതയുമായി കഴിയുന്ന ഒരാള്‍ക്ക് ഒരിക്കലും ജീവിതം ആനന്ദകരമായി അനുഭവപ്പെടുകയില്ല. അയാളുടെ മനോഭാവത്തിന്റെ പ്രതിഫലനമായിരിക്കും അയാളെവിടെയും കാണുന്നത്. ഇത് ജീവിതത്തില്‍ അസ്വാസ്ഥ്യവും അശാന്തിയും അസംതൃപ്‌തിയും നിറയ്‌ക്കും. ജീവിതംതന്നെ ഒരു ഭാരമായി ഇക്കൂട്ടര്‍ക്ക് തോന്നും. മനസ്സിനെ പോസിറ്റീവായി പ്രോഗ്രാം ചെയ്യുന്നതിലൂടെ ഈ മനോഭാവത്തെ മാറ്റി ജീവിതത്തെ ശുഭദായകമാക്കാം. നിരന്തരം ശുഭകാര്യങ്ങള്‍ മാത്രം മനസ്സില്‍കാണുന്ന ഒരാളുടെ ചിന്താധാരതന്നെ അത്തരത്തില്‍ പരിവര്‍ത്തനം ചെയ്യപ്പെടും. ഏതു വ്യക്തിയിലെയും നന്മയുടെ അംശത്തിലേക്ക് നാം ആദ്യം ആകൃഷ്‌ടരാകും. ഇത്തരം ഒരു ചിന്താശൈലി രൂപപ്പെട്ടുകഴിഞ്ഞാല്‍, ബോധപൂര്‍വ്വം നാമതിനെ പിന്തുടര്‍ന്നാല്‍, ക്രമേണ അത് ഉപബോധമനസ്സില്‍ ഉറയ്‌ക്കുകയും പിന്നീടതൊരു ശീലമായി മാറുകയും ചെയ്യും.
ഉപബോധമനസ്സില്‍ വിശ്വാസങ്ങള്‍ എത്രത്തോളം പ്രബലമാകുന്നുവോ അത്രത്തോളം അത് ജീവിതത്തില്‍ സ്വാധീനം ചെലുത്തും. ഏത് ലക്ഷ്യവും സാക്ഷാത്‌കരിക്കുവാന്‍ കഴിയുന്ന തരത്തിലേക്ക് നമ്മെ നയിക്കും. അചഞ്ചലമായ മനശ്ശക്തികൊണ്ട് എത്രവലിയ പ്രതിബന്ധത്തെയും തരണം ചെയ്യാമെന്നും ഏതു ലക്ഷ്യവും നേടിയെടുക്കാമെന്നും സ്വന്തം ജീവിതംകൊണ്ട് തെളിയിച്ച വനിതയാണ് അരുണിമ സിന്‍ഹ. കൃത്രിമക്കാലുമായി മൗണ്ട് എവറസ്റ്റ് കീഴടക്കിയ ആദ്യവനിതയാണ് ഇന്ത്യക്കാരിയായ അരുണിമ. ദേശീയ വോളിബോള്‍താരമായിരുന്ന അരുണിമ ഒരിക്കല്‍ തീവണ്ടിയില്‍ യാത്ര ചെയ്യുമ്പോള്‍ മോഷ്‌ടാക്കളാല്‍ ആക്രമിക്കപ്പെടുകയും പുറത്തേക്ക് തെറിച്ചുവീണ അവരുടെ ഒരു കാലില്‍കൂടി മറ്റൊരു തീവണ്ടിയുടെ ചക്രം കയറിയിറങ്ങി മുട്ടിനുതാഴെവച്ച് നഷ്‌ടപ്പെടുകയും ചെയ്‌തു. വലിയ പ്രതീക്ഷകളുമായി ജീവിതത്തിന്റെ പച്ചപ്പുകളിലേക്ക് പറന്നിറങ്ങാന്‍ തുടങ്ങിയ ആ ഇരുപത്തിമൂന്നുകാരി പക്ഷേ, വിധിക്ക് കീഴടങ്ങാനും അതിനെ പഴിച്ച് ജീവിതം തള്ളിനീക്കാനും തയ്യാറായില്ല. ഒരു കാല്‍ നഷ്‌ടപ്പെട്ട തനിക്ക് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളെക്കുറിച്ചല്ല, മറിച്ച് ഈ സ്ഥിതിയില്‍ തനിക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നായിരുന്നു ആശുപത്രിക്കിടക്കയില്‍ വേദന കടിച്ചമര്‍ത്തുമ്പോഴും അരുണിമ ചിന്തിച്ചത്. തന്റെ വൈകല്യത്തെ വെല്ലുവിളിച്ചുകൊണ്ട് ലോകത്തിന്റെ നെറുകയിലേക്ക് താന്‍ കുതിക്കുമെന്നും ഒരിക്കല്‍ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായിമാറുമെന്നും ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സില്‍ കഴിയുമ്പോള്‍തന്നെ അവള്‍ മനസ്സില്‍ പ്രതിജ്ഞയെടുത്തു. പിന്നീട് അതിനുവേണ്ടിയുള്ള ശ്രമങ്ങളായിരുന്നു. അവളുടെ ഇച്ഛാശക്തിക്കുമുന്നില്‍ പ്രതിബന്ധങ്ങള്‍ ഒന്നൊന്നായി കീഴടങ്ങി. പര്‍വ്വതാരോഹണം പരിശീലിച്ചു. 2013 മെയ് 21 ന് അരുണിന സിന്‍ഹ എവറസ്റ്റിന്റെ നെറുകയിലെത്തി. ദൃഢനിശ്ചയവും ആത്മവിശ്വാസവും കൃത്യമായ ലക്ഷ്യബോധവുമുണ്ടെങ്കില്‍ നമ്മെ തടഞ്ഞുനിര്‍ത്താന്‍ ഒരു ശക്തിക്കും സാധ്യമല്ല എന്നു തെളിയിക്കുകയായിരുന്നു അരുണിമ സിന്‍ഹ.
നാമെന്തു ചിന്തിക്കുന്നുവോ അതായിത്തീരും നമ്മള്‍. വിജയികളെല്ലാം കൃത്യമായ ലക്ഷ്യങ്ങളുണ്ടായിരുന്നവരും എപ്പോഴും അതിനെക്കുറിച്ച് സ്വപ്‌നം കണ്ടുകൊണ്ട് കഠിനമായി പ്രയത്‌നിച്ചവരുമാണ്. ലക്ഷ്യവും ചിന്തയും പ്രവര്‍ത്തികളും ഒരേ ബിന്ദുവില്‍ കേന്ദ്രീകരിക്കുമ്പോള്‍ സാഹചര്യങ്ങളെല്ലാം നമറിയാതെതന്നെ നമുക്ക് അനുകൂലമായി ഭവിക്കും. വിജയിക്കുവാനാവശ്യമായ ഊര്‍ജ്ജം പ്രിപഞ്ചശക്തിതന്നെ നമ്മിലേക്ക് പകരും. നമ്മുടെ മനസ്സ് സജ്ജമായിരിക്കണമെന്ന്‌മാത്രം. മനസ്സിനും ചിന്തയ്‌ക്കും നമ്മുടെ ജീവതത്തെത്തന്നെ മാറ്റിത്തീര്‍ക്കാനുള്ള അപാരമായ ശക്തിയാണുള്ളത്. ഏതുരീതിയില്‍ മാറണമെന്നുള്ളത് നാമാണ് തീരുമാനിക്കേണ്ടത്. അതിനുള്ള ഇച്ഛാശക്തി നമുക്കുണ്ടാകണം. അന്ധയും ബധിരയുമായിരുന്നിട്ടും അന്ധര്‍ക്കും ബധിരര്‍ക്കുംവേണ്ടി പ്രവര്‍ത്തിച്ച് ഹെലന്‍കെല്ലര്‍ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി. ചെറുപ്പത്തില്‍ത്തന്നെ ബധിരനായ ബീഥോവന്‍ ലോകപ്രശസ്‌ത സംഗീതജ്ഞനായി. അന്ധത ജോണ്‍മില്‍ട്ടന് മനോഹരമായ കാവ്യങ്ങള്‍ രചിക്കുന്നതിന് തടസ്സാമായില്ല. ഒരു കാല്‍ മുറിച്ചുമാറ്റേണ്ടിവന്നിട്ടും സുധാചന്ദ്രന് മനോഹരമായി നൃത്തമാടാന്‍കഴിഞ്ഞു. ഇങ്ങനെ ആയിരക്കണക്കിന് ഉദാഹരണങ്ങള്‍ നമുക്കു ചുറ്റും കാണാന്‍ കഴിയും. അവരെല്ലാം തിരിച്ചടികളെയും ദുര്‍വ്വിധികളെയും മനശ്ശക്തികൊണ്ട് നേരിട്ടവരാണ്. മനസ്സില്‍ പോസിറ്റാവായ ചിന്താഗതിയും ഭാവിയെക്കുറിച്ചുള്ള ഭാവനാചിത്രങ്ങളും ഏതു പ്രശ്‌നത്തെയും നേരിടാനുള്ള ശേഷി തനിക്കുണ്ടെന്ന ശുഭാപ്‌തിവിശ്വാസവും പ്രവര്‍ത്തിക്കാനുള്ള മനസ്സുമുണ്ടെങ്കില്‍ ജിവിതത്തില്‍ വിജയിച്ചുമുന്നേറാം. റോസാച്ചെടിയില്‍ മുള്ളുണ്ടെന്നല്ല. മുള്ളുകള്‍ക്കിടയില്‍ സുന്ദരമായ റോസാപ്പൂക്കളുണ്ടെന്ന് ചിന്തിക്കാനാണ് കഴിയേണ്ടത്. ജീവിത്തില്‍ വിജയവും പരാജയവുമുണ്ടാകാം. അത് സ്വാഭാവികം മാത്രമാണ്. പരാജയത്തെക്കുറിച്ച് ചിന്തിച്ചും ദുഃഖിച്ചും കഴിയുകയല്ല വേണ്ടത്. മറിച്ച് ചെറിയ നേട്ടങ്ങളെപ്പോലും അംഗീകരിക്കുകയും അതൊരു വലിയ വിജയത്തിന്റെ മുന്നോടിയാണെന്ന് വിശ്വസിക്കുകയും വേണം. ഓര്‍ക്കുക, മനസ്സുകൊണ്ട് പരാജയപ്പെട്ടുഎന്ന് അംഗീകരിച്ച് പിന്‍വാങ്ങുമ്പോള്‍ മാത്രമാണ് നാം യഥാര്‍ത്ഥില്‍ പരാജയപ്പെടുന്നത്. അതുകൊണ്ട് മനസ്സില്‍ നാം എപ്പോഴും ജേതാവായിരിക്കുക. ജേതാവിന്റെ വഴിയിലൂടെ ജീവിതം നമ്മെ നയിച്ചുകൊള്ളും.
ചരിത്രം രാജാക്കന്മാരുടെയും യുദ്ധം ചെയതവരുടെയും മാത്രം കഥയല്ല . സ്നേഹിച്ചവരുടെയും കൂടിയാണ് (മാധവികുട്ടി)
Saturday, July 9, 2016
മനശ്ശക്തിയും ജീവിതവിജയവും
Subscribe to:
Post Comments (Atom)
What is a Kindle ? എന്താണ് കിൻ്റിൽ ?
Kindle നെപ്പറ്റി അറിയാവുന്ന കുറച്ച് കാര്യങ്ങൾ പറയാമെന്ന് കരുതി അക്കെങ്കിലും ഉപകാരപ്പെട്ടാൽ അത്രയും നല്ലത്, എനി ഞാൻ പറഞ്ഞതിൽ എന്തെങ്കിലു...

-
ആമുഖം ------ ബ്രഹ്മാവില്‍ നിന്നും ഉത്ഭവിച്ചു എന്ന് പറയുന്ന 4 വേദങ്ങളില്‍ അഥര്വല വേദത്തിലെ സ്ഥാപത്യ വേദത്തിലാണ് വാസ്തു വിദ്യയെ കുറിച്ച് പ്ര...
-
ഡയറി എഴുത്ത് പോലൊരു നിത്യകർമ്മം കൊണ്ടു നടക്കാൻ തുടങ്ങിയിട്ട് പതിനൊന്ന് വർഷമായി 2007 ലാണ് ആദ്യമായിട്ട് ഡയറി പൈസ കൊടുത്ത് വാങ്ങിയതും എഴു...
-
സുഗന്ധി എന്ന ആണ്ടാൾ ദേവനായകി ലൈബ്രറിയിലെ ചേച്ചിയുടെ സെലക്ഷനായിരുന്നു സുഗന്ധി, ഞാൻ പൗലോ കൊയ്ലോയുടെ "ഇലവൻ മിനിറ്റ്സ്" തപ്പിപ്പി...
No comments:
Post a Comment
Note: Only a member of this blog may post a comment.