Sunday, January 15, 2017


1989:ആന്ധ്രപ്രദേശിലെ വാറങ്കൽ ജില്ലയിലെ ഒരു കൂഗ്രാമം. ദിവസം അഞ്ചുരുപ കൂലിക്ക് പണിയെടുക്കൃന്ന കറുത്ത മെലിഞ്ഞ പെൺകുട്ടി. മുഷിഞ്ഞ നിറം മങ്ങിയ സാരിയാണ് വേഷ൦.

2000:അമേരിക്കയകല അരിസോണ സംസ്ഥനത്തുള്ള ഫീനിക്സിലെ കീയ്സ്
സോഫ്റ്റ് വെയർ സൊലുഷൻസ് എന്ന സോഫ്റ്റ് വെയർ കമ്പനിയുടെ ആസ്ഥാന൦.സിഇഒ സഥാനത്ത് ആ പഴയ പെൺകുട്ടി-ഡി അനിൽ ജ്യോതി റെഡ്ഡി

നരസി൦ഹൂളഗുഡ൦ എന്ന കുഗ്രാമത്തിൽ കടുത്ത ദാരിദ്രത്തിന്റ നടുവിൽ ജനിച്ച്,
അനാഥാലയത്തിൽ ബാല്യ൦ ചെലവിട്ട ജ്യോതി റെഡ്ഡിയുടെ വളർച്ച എന്നും പ്രതിസന്ധികേളാടു പോരടിച്ചായിരുന്നൂ.ജിവിതത്തിൽ വിജയത്തേലക്ക് ഒാരോ ചുവടു൦ വച്ച ശേഷം ഇനിയും ഉയരാൻ സാധിക്കുെമന്ന ബോധ്യവും ദൈവവിശ്വാസവൂമായി ജ്യോതി റെഡ്ഡി നിർഭയ൦ അടുത്ത ചൂവടുവച്ചു. അതിപ്പോൾ എത്തി നില്ക്കൂന്നത് അമേരിക്കയിലെ അരിസോണ സംസ്ഥനത്തുള്ള ഫീനിക്സിലെ കീയ്സ്
സോഫ്റ്റ് വെയർ സൊലുഷൻസ് എന്ന സോഫ്റ്റെവയർ കമ്പനിയുെട തലപ്പത്താണ്. ദിവസ൦ അമ്പത് രൂപ കുലിക്ക് പണിയെടുത്തിരുന്ന നാടൻ പെൺകുട്ടി കോടി ക്കണക്കിനുഡോളർ് ആസ്തിയൂള്ള കമ്പനിയുടെ  തലപ്പെത്തത്തിയ കഥ. പറയുകയാണ് ജോതി റെഡ്ഢി.

നിർധനരായിരുന്നൂ ക്യഷിപ്പണിക്കാരായ മാതാപിതാക്കൾ.ജീവിക്കുവാൻ നിവൃത്തിയില്ലായിരുന്നുവെങ്കിലും ഉയർന്ന വിഭാഗത്തിൽ ജനിച്ചതു കാരണ൦ സർക്കാർ ആനുകുല്യം ഒന്നുമില്ലായിരുന്നു.അച്ഛൻ പട്ടാളത്തിൽ ചേർന്നെങ്കിലു൦ ഞങ്ങളെ വിട്ടുനില്ക്കാനുള്ള വിഷമം കൊണ്ട് അതുപേക്ഷിച്ച് നാട്ടിലെത്തി. പണ൦ വലിയൊരു പ്രശ്നമായിരുന്നു. നിവൃത്തിയില്ലാതെഒരു  സർക്കാർ അനാഥാലയത്തിൽ അച്ഛന് എന്നെ ചേർത്തു.അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ അവിടെയാണു ഞാൻ കഴിഞ്ഞത്.മാതാപിതാക്കളിൽ അരെങ്കിലും നശട്പ്പെട്ട കുട്ടികൾക്ക് മാത്രമെ അവിടെ പ്രവേശനം ലഭിക്കുകയുള്ളൂ. എനിക്കവിടെ പ്രവേശനം ലഭിക്കാൻ അച്ചനൊരു കള്ളം പറഞ്ഞു.ഇവൾക്ക് അമ്മയില്ല.

ഓരോ അവധിക്കും മറ്റു കുട്ടികളുടെ അച്ചനമ്മമാർ അവരെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോകുവാൻ വരുമായിരുന്നു.എന്നെ കൊണ്ടുപോകാൻ വരുമെന്ന പ്രതിക്ഷ വെറുതെയാവും.അവധിക്കാലത്ത് വാർഡന്റെ വീട്ടിലെ ജോലി ചെയ്താണ് ഞാൻ  ഭക്ഷണം കഴിച്ചിരുന്നത്. പത്താം ക്ലാസ് വരെ സ്വന്തമായി സ്കൂൾ ബാഗ് പോലും എനിക്കില്ലായിരുന്നു.മെലിഞ്ഞുണങ്ങിയ കാണാൻ ചന്തമില്ലാത്ത പെൺകുട്ടിയെന്ന ചിന്ത എന്റെ മനസിൽ വല്ലാത്ത സംഘർഷമുണ്ടാക്കിയിരുന്നു.പക്ഷേ ചിന്തകളെ കൂടുതൽ ദീപ്തമാക്കി പ്രസാദാത്മക മനോഭാവം വളർത്താനാണ് ഞാൻ ശ്രമിച്ചത്.ഒപ്പം നല്ല സുഹൃത്തുക്കളുമായി സൗഹൃദം നില നിർത്തി -ജ്യോതി പറയുന്നു.

ഇന്ന് ഇന്ത്യയിലെത്തുമ്പോഴൊക്കെ അനാഥാലയങ്ങളിലെത്തി അവിടെ കുട്ടികളുമൊത്ത് ജ്യോതി സമയം ചെലവിടും.ബാല്യകാലത്തെ വേദനകൾ ഇന്നും ഉള്ളിൽ വിങ്ങലായി അവശേഷിക്കുന്നത് കൊണ്ടാണത്. മികച്ച മാർക്കോടെയാണ് ജ്യോതി പത്താം ക്ലാസ് പാസായത്.തുടർന്നും പഠിക്കാൻ ആഗ്രഹിച്ചു. പക്ഷേ എത്രയും പെട്ടന്ന് വിവാഹം കഴിപ്പിച്ചയക്കാനായിരുന്നു മാതാപിതാക്കളുടെ താല്പര്യം.
പതിനാറാം വയസിൽ വിവാഹം കഴിഞ്ഞു.കൃഷിക്കാരനായിരുന്ന സാംഗി റെഡ്ഡി ആയിരുന്നു വരൻ.

എന്നെക്കാൾ പത്ത് വയസ് മൂത്തയാൾ ആയിരുന്നു വരൻ.ദാമ്പത്യ ജീവിതത്തെ കാര്യമായ അറിവൊന്നുമില്ലായിരുന്നു. ഞാൻ പതിനേഴാം വയസിൽ അമ്മയായി.
ഒരു വർഷത്തിന് ശേഷം രണ്ടാമത്തെ കുട്ടി.ഭർത്താവിന് ദരേക്കർ കൃഷിയിടം ഉണ്ടായിരുന്നെങ്കിലും അവിടെ മാത്രം പണിയെടുത്താൽ ജീവിക്കാനാവില്ലെന്ന സ്ഥിതി വന്നു.അങ്ങനെ ഞാനും കൂലിപ്പണിക്കാരിയായി.1986 മുതൽ 89വെര
അമ്പത് രൂപ ദിവസക്കൂലിക്ക് പണിയെടുത്തു.പത്താം ക്ലാസ് കഴിഞ്ഞ് തയൽ പഠിക്കാൻ പോയെങ്കിലും കോഴ്സ് പൂർത്തിയാകുന്നതിന് മുമ്പായിരുന്നു വിവാഹം. ഭർത്താവിന്റെ വീട്ടിൽ എന്റെ വാക്കിനോ അഭിപ്രായത്തിനോ യാെദൊരു സ്ഥാനമില്ലായിരുന്നു.ഭർതൃപിതാവ് രണ്ട് വിവാഹം കഴിച്ച ആളായിരുന്നു.ഭർതൃസഹോദരനും നല്ല പശ്ചാത്തലം ഉള്ള ആയിരുന്നില്ല.
പലപ്പോഴും ഭർത്താവിന്റെ പീഡനത്തിന് ഇരയാകേണ്ടി വന്നിട്ടുണ്ടായിരുന്നു.

രണ്ടരയും മൂന്നരയും വയസുള്ള കുട്ടികളുമായി വിശമിച്ച് കഴിയുമ്പോഴാണ് സാക്ഷരത ക്ലാസിൽ പഠിപ്പിക്കാൻ ആളേ അന്വോഷിച്ച് ഒരു സ്ത്രീ ഗ്രാമത്തിൽ വന്നത്.
നെഹ്റു യുവകേന്ദ്ര സ്ഥാപിച്ച നൈറ്റ് സ്കൂളിൽ പഠിപ്പിക്കാനായിരുന്നു അത്.ബിരുദധാരികൾ ആരും ഗ്രാമത്തിൽ ഇല്ലാതിരുന്നതിനാൽ എനിക്ക് ആ ജോലി കിട്ടി. അങ്ങനെ 1989 ൽ 120 രൂപ മാസ ശമ്പളത്തിൽ ഞാൻ നാഷ്ണൽ സർവ്വീസ് വോളന്റിയറായി. ഒരു വർഷത്തെ താത്കാലിക ജോലി ആയിരുന്നു അത്. വൈകാതെ മതിപ്പ് തോന്നിയ അധികൃതർ മണ്ഡൽ പ്രേരക് ആയി സ്ഥാനക്കയറ്റം തന്നു.
വാറങ്കൽ ജില്ലയിൽ എല്ലാ സാക്ഷരത കേന്ദ്രവും സന്ദർശിച്ച് പ്രവർത്തന സജ്ജമാക്കണം.അതോടെ അടുത്തുള്ള ടൗണിലേക്ക് താമസം മാറ്റേണ്ടതായി വന്നു.
വീട്ടുകാർ എതിർത്തെങ്കിലും കുട്ടികളെയും കൊണ്ട് താമസം മാറ്റി.

പഴയൊരു ഇരുമ്പ് പെട്ടിയിൽ കുട്ടികളുടെ ഉടുപ്പുകളും പഴയ സാരികളും 110 രൂപയുമായാണ് ഞാനെന്റെ ഗ്രാമം വിടുന്നത്.ശരിക്കും നരകിച്ചു.ആറുമാസം കഴിഞ്ഞാണ് ഭർത്താവ് ഒപ്പമെത്തുന്നത്. ഇടയ്ക്ക് ഒഴിവ് സമയം കണ്ടെത്തി ടൈപ്പ് റൈറ്റിംഗ് കോഴ്സിന് ചേർന്നു.ഇതിനിടെ 21മത്തെ വയസിൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഡിഗ്രി കോഴ്സിനു ചേർന്നു.ഞായറാഴ്ച്ചകളിലായിരുന്നു ക്ലാസ്.
ഡിഗ്രി രണ്ടാം വർഷമായപ്പോഴെക്കും സാമ്പത്തിക ബുദ്ധിമുട്ട് രൂക്ഷമായി.
നെഹ്റു യുവകേന്ദ്രയിലെ ജോലിയുടെ കാലാവധി കഴിഞ്ഞിരുന്നു.പിന്നെ പല ജോലിക്കും അപേക്ഷിച്ചിട്ടും കിട്ടിയില്ല.താലിമാല വിറ്റും ജീവിതച്ചെലവ് നടത്തി.

സ്നേഹിത ഭാഗ്യയ്ക്ക് ഒരു തുണിക്കട ഉണ്ടായിരുന്നു. അവർ ഒരു പഴയ തയ്യൽ മെഷീൻ തന്നു. ദിവസവും രാത്രി 20-24 പെറ്റികോട്ട് തയ്ക്കും.ഒന്നിനു ഒരു രൂപ കിട്ടും.പകൽ ജോലി അന്യോഷണം രാത്രി തയ്യൽ.ഒരു വർഷം കൂടി കഴിഞ്ഞു.

മൂന്നാം വർഷം കോഴ്സ് പൂർത്തിയായപ്പോഴെക്കും അനുകൂല വിധി.
ഡിഗ്രീ കൂടി പരിഗണിച്ച് അധ്യപികയായി ജോലി നല്കാനായിരുന്നു ഉത്തരവ്.
അങ്ങനെ 398 രൂപ മാസ ശമ്പളത്തിൽഅദ്യാപികയായി. സ്പെഷ്യൽ  ടീച്ചറായിട്ടായിരുന്നു നിയമനം. താമസ സ്ഥലത്ത് നിന്ന് 72 കി.മി അകലെയായിരുന്നു സ്കൂൾ. അതിരാവിലെ നടന്നും ബസിലും ട്രെയിനിലുമായി യാത്ര ചെയ്തു സ്കൂളിലെത്തണം. വൈകിട്ട് ഏഴുമണിയാവും തിരിച്ചെത്താൻ. വണ്ടിക്കൂലി 650 രൂപയോളം വേണം. മാസ ശമ്പളം 398 രൂപയും.

ട്രെയിനിൽ ദിവസവും നാലു മണിക്കൂർ യാത്രയുണ്ട്. അങ്ങനെയാണ് സാരി വിൽക്കാൻ തുടങ്ങുന്നത്.ദിവസ൦ ആറു സാരി വരെ വിൽക്കാൻ കഴിഞ്ഞിരുന്നു. ഒരു സാരിക്ക് 20 രൂപ കമ്മീഷൻ കിട്ടും. കുറഞ്ഞത് 100 രൂപ ദിവസം അധിക വരുമാനം ലഭിച്ചു തുടങ്ങി.1994 ൽ 2700 രൂപ മാസ ശമ്പളത്തിൽ റെഗുലർ ടീച്ചറായി ജോലി ലഭിക്കുന്നത് വരെ സാരി കച്ചവടം തുടർന്നു.പിന്നീട് വീടിനടുത്തേക്ക് സ്ഥലമാറ്റം കിട്ടി.ഏകാദ്യാപക സൂകൂളിലേക്കാണ് മാറ്റം കിട്ടിയത്.16 വിദ്യാർത്ഥികളാണ് അവിടെ ഉണ്ടായിരുന്നത്.
അടുത്ത ഗ്രാമത്തിൽ സ്വകാര്യ സ്കൂളിൽ 230 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. സർക്കാർ സ്കൂളിൽ നാട്ടുകാർ മക്കളെ അയക്കുന്നതിനായി ഞാൻ ശ്രമങ്ങൾ  നടത്തി. വൈകാതെ സ്‌കൂളിൽ ഏഴു വരെയുള്ള ക്ലാസുകൾ നടത്തുന്നതിന് അനുമതിയായി. വിദ്യാർത്ഥികളുടെ എണ്ണം 270 ആയി.അദ്യാപകർ പതിനാറും.

വൈകാതെ മണ്ഡൽ ഗേൾ ചൈൽഡ് ഓഫീസറായി ജോലിക്കയറ്റം കിട്ടി. ജീവിതം വളരെ സുരക്ഷിതമായി തോന്നിയ സമയം നാട്ടിലെത്തിയ ഒരു ബന്ധുവാണ് അമേരിക്കയിലെ സാധ്യതകളെ കുറിച്ച് പറയുന്നത്. അമേരിക്കൻ സ്വപ്നവുമായി ശമ്പളത്തിന്റെ ഒരു ഭാഗം ഞാൻ മിച്ചം പിടിച്ചു. കമ്പ്യൂട്ടർ കോഴ്സും ഞാൻ പഠിക്കാൻ തുടങ്ങി.പലരും കളിയാക്കി. എല്ലാം അവഗണിച്ചു ശ്രമം തുടർന്നു.

അമേരിക്കയിൽ ആദ്യം ചെല്ലുന്നത് സന്ദർശക വിസയിലാണ്. അവിടെയുളള ബന്ധു സഹായിക്കുമെന്നായിരുന്നു വിശ്വാസം. എന്നാൽ എന്നെ കണ്ടതും അവരുടെ ഭാവം മാറി. കയ്യിലെ പണം തീർന്നപ്പോൾ ന്യൂജേഴ്സിയിലെ മൂവി ടൈം എന്ന വീഡിയോ കടയിൽ സെയിൽസ് ഗേളായി ജോലിക്ക് കയറി. ഒരു ഗുജ്റാത്തി കുടുംബത്തിൽ പേയ് ഇൻ ഗസ്റ്റായി താമസിച്ചു.മൂവി ടൈമിൽ ജോലി ചെയ്യുമ്പോഴാണ് വാറങ്കിലിൽ നിന്നുള്ള ഒരു പ്രമുഖ വ്യക്തിയെ കണ്ടത്. എന്റെ സുഹൃത്തിന്റെ ബന്ധുവാണ്. അദ്ദേഹത്തിന്റെ സഹോദരന് എന്നെ പരിചയപ്പെടുത്തി.സി. എസ്. അമേരിക്ക എന്ന കമ്പനിയുടെ ഉടമയായിരുന്നു സഹോദരൻ.വിദഗ്ദ പരിശീലനം തന്ന് ആ കമ്പനിയിൽ എന്നെ നിയമിച്ചു.

എന്റെ ഇംഗ്ലീഷ് പലർക്കും ചിരിക്കാൻ വക നല്കുന്നതായിരുന്നു. ആ സമയത്ത് എനിക്കൊരു ഇംഗ്ലീഷ് ബൈബിൾ കിട്ടി. അതിലെ ഓരോ സംഭവങ്ങളും സംഭാഷണങ്ങളും വായിച്ച് അർത്ഥം മനസിലാക്കി ചുരുങ്ങിയ കാലം കൊണ്ട് ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ തുടങ്ങി.സി. എസ് അമേരിക്കയിൽ ജോലി ചെയ്യുന്നതിനിടെയാണ് ഐസിഎസ് കമ്പനിയിൽ മികച്ച ശമ്പളത്തിൽ ജോലി വാഗ്ദാനം ലഭിക്കുന്നത്.വീണ്ടും വിധിയുടെ തിരിച്ചടി.വിസയുടെ കാര്യത്തിൽ ചില പ്രശ്നങ്ങളെ തുടർന്ന് ആ ജോലി രാജിവച്ച് എച്ച് വൺ വിസയ്ക്കായി ശ്രമിച്ചു. വിസ ലഭിക്കുന്നത് വരെ ചെറിയ ജോലികൾ ചെയ്ത് മുന്നോട്ട് നീങ്ങി.

വിസ സ്റ്റാമ്പിങ്ങിനായി മെക്സിക്കോയിലേക്ക് പോയപ്പോഴാണ് പുതിയ ആശയം മനസിലേക്ക് വരുന്നത്. എന്ത് കൊണ്ട് വിസ കിട്ടാൻ സഹായിക്കുന്ന ഒരു സ്ഥാപനം തുടങ്ങിക്കൂടാ. അങ്ങനെയാണ് കീയ്സ് സോഫ്റ്റ് വെയർ സൊലൂഷൻസ് എന്ന സ്ഥാപനം തുടങ്ങുന്നത്. സോഫ്റ്റ് വെയർ ഡെവലപ്പ്മെന്റ്, റിക്രൂട്ട്മെന്റ് തുടങ്ങി വിവിധ തൊഴിൽ മേഖലകളിലേക്ക് ഒട്ടേറെപ്പേർക്ക്സഹായകമാകാൻ കമ്പനിക്ക് അധികനാൾ വേണ്ടി വന്നില്ല.2000 മേയിൽ അമേരിക്കയിൽ എത്തിയ ഞാൻ ദൈവാനുഗ്രഹം കൊണ്ട് 2001 സെപ്റ്റംമ്പറിൽ ഒരു സംരംഭകയായി.ജ്യോതി പറയുന്നു.

ഇന്ന് കീയ്സ് സോഫ്റ്റ് വെയർ സൊലൂഷൻസ് കമ്പനിയുടെ ഫീനിക്സിലെ ആസ്ഥാനത്തിരിക്കുമ്പോൾ ജ്യോതിയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു.രണ്ട് പെൺമക്കളും അമേരിക്കയിലെ പ്രമുഖ യൂണിവേഴ്സിറ്റികളിൽ നിന്നും സോഫ്റ്റ്വെയർ എഞ്ചിനിയറിംഗ് കഴിഞ്ഞ് വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞു.മരുമക്കളിൽ ഒരാൾ ഡോക്ടറും ഒരാൾ സോഫ്റ്റ്വെയർ എഞ്ചിനീയറും. മൂന്ന് അനിയത്തിമാരും അമ്മയും നല്ലനിലയിൽ ജീവിക്കുന്നു.

നോ കണ്ടീഷൻ ഈസ് പെർമനന്റ് എന്നാണ് ജ്യോതിയുടെ ജീവിത കഥ ഇതിവൃത്തമായ പുസ്തകത്തിന്റെ പേര്.പ്രചോദനാത്മക പ്രഭാശകരായ അലജാംഗി ഉദയകുമാറും മജജി ഭൂശണറാവുവും ചേർന്നാണ് പുസ്തകം എഴുതിയിരിക്കുന്നത്. ജീവിതത്തിലെ ഒരു അവസ്ഥയും സ്ഥായി അല്ല എന്ന സത്യമാണ് ജ്യോതിയുടെ ജീവിതം ഓർമ്മിപ്പിക്കുന്നത്.
വാക്കുകൾക്കപ്പുറം അനുഭവങ്ങളുടെ തീച്ചൂളയിലൂടെ ജ്യോതി നടക്കുകയാണ്.
ഉയരങ്ങൾ കീഴടക്കുന്നതിനൊപ്പം അനേകർക്ക് താങ്ങായി മാറാനും..

©Credits Sebin S Kottaram
   sebinskottaram@mm.co.in

വിധിയെ തോൽപ്പിച്ച അത്ഭുത മനുഷ്യൻ





എട്ടു വയസ്സ് മാത്രം പ്രായമുള്ളപ്പോൾ ജീവിതം മടുത്ത് നിരാശ മുറ്റി പല തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണ്  നിക്ക് വ്യുജിചിച്ച് . രണ്ടു കയ്യും രണ്ടു കാലുമില്ലാത്ത അയാൾക്ക് മുങ്ങി മരിക്കാൻ  വെറും ഒരു ബാത്ത്ടബ് ധാരാളം  മതിയായിരുന്നു.

മറ്റു കുട്ടികളെല്ലാം പൂമ്പാറ്റകളെപ്പോലെ  പാറി നടന്നുല്ലസിക്കുന്നത്  കാണുമ്പോഴൊക്കെ തന്നെ ഈ രൂപത്തിൽ സൃഷ്ടിച്ച ദൈവത്തെ അവൻ  പഴിച്ചിരുന്നു. ഓസ്ട്രെലിയയിലെ മെൽബണ്‍ എന്ന സ്ഥലത്താണ് നിക്ക് ജനിച്ചത്. പിറന്നു വീണപ്പോൾ മാതാപിതാക്കന്മാർ തങ്ങളുടെ കുഞ്ഞിന്റെ രൂപം കണ്ട്  ശരിക്കും അമ്പരന്നു പോയി. കൈ തോളിൽ തന്നെ വച്ച് മുറിച്ചു മാറ്റപ്പെട്ടതുപോലെ; കാലുകളുടെ സ്ഥാനത്ത്  കുഞ്ഞു പാദം  പോലെ എന്തോ ഒന്ന് . ഡോക്ടർമാർ പറഞ്ഞു: "ഈ അവസ്ഥയ്ക്ക്   'ടെട്രാ അമീലിയ സിൻഡ്രോം' എന്ന് പറയും. വളരെ അപൂർവ്വമായി  കണ്ടു വരുന്ന ഒരു പ്രതിഭാസo

 വൈദ്യശാസ്ത്രത്തിനു പ്രതിവിധികൾ ഒന്നുമില്ല. വിധി അംഗീകരിക്കുകയേ നിവൃത്തിയുള്ളൂ".

തങ്ങളുടെ മകനെ മുറിക്കുള്ളിൽ തന്നെ ഒരു ഇഴജീവിയെപ്പോലെ വളർത്താൻ ആ മാതാപിതാക്കന്മാർക്ക്  മനസ്സ് വന്നില്ല. സ്കൂളിൽ ചേരാൻ പ്രായമായപ്പോൾ അവർ അവനെ സ്കൂളിൽ അയച്ചു. സഹോദരങ്ങൾ രണ്ടു പേരും അവന്  എല്ലാ കാര്യങ്ങൾക്കും സഹായമായി. എങ്കിലും ജീവിതം വല്ലാതെ ദുസ്സഹമായപ്പോഴാണ്  സങ്കടവും നിരാശയും നിറഞ്ഞ് നിക്ക്  പല തവണ ജീവിതമൊടുക്കാൻ തുനിഞ്ഞത്.

പക്ഷേ അവന്റെ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. ഒടുവിൽ ഒരു നാൾ അവൻ ഒരു തീരുമാനമെടുത്തു. താൻ ജീവിതത്തെ വെറുക്കുന്തോറും  തന്നെ ഇത്രമേൽ കരുതുകയും സ്നേഹിക്കുകയും ചെയ്യുന്ന മാതാപിതാക്കളെയും സഹോദരങ്ങളെയും അത് വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. അതു കൊണ്ട്  അവരെ സന്തോഷിപ്പിക്കാൻ ഞാൻ ജീവിതത്തെ സ്നേഹിച്ചു തുടങ്ങും. 

കാലിന്റെ സ്ഥാനത്തുള്ള കുഞ്ഞു വിരലുകൾ കൊണ്ട് അവൻ ഏറെ ക്ലേശിച്ചാണെങ്കിലും എഴുതാനും ചിത്രം വരയ്ക്കാനും ശ്രമിച്ചു തുടങ്ങി. പതിയെ അവൻ നീന്താൻ പഠിച്ചു, ചെറിയ ചില വിനോദങ്ങളിൽ ഏർപ്പെട്ടു, സുഹൃത്തുക്കളായി,  ജീവിതത്തിനു ചെറിയ ഒരു വ്യത്യാസം വന്നതുപോലെ അവനു തോന്നിത്തുടങ്ങി .

പതിമൂന്നു വയസ്സുള്ളപ്പോൾ നിക്കിനെ ഏറെ ചിന്തിപ്പിച്ച ഒരു അനുഭവമുണ്ടായി. എല്ലാ കാര്യങ്ങളും ചെയ്യാൻ അവന് ആകെയുണ്ടായിരുന്ന കുഞ്ഞു പാദത്തിന്  ഗുരുതരമായ മുറിവേറ്റു. പരിക്ക് പറ്റി നിസ്സഹായനായി കിടന്ന നാളുകളിൽ അവൻ ഇങ്ങനെ ചിന്തിച്ചു. "ഇനി മേൽ ഞാൻ എനിക്ക് ഇല്ലാത്തവയെ പറ്റി പരാതിപ്പെടില്ല. ഉള്ളവയെ ഓർത്ത്  ദൈവത്തിനു നന്ദി പറയാൻ ശ്രമിക്കും". ഈ ചിന്ത അവന്റെ ജീവിതത്തെയാകെ സ്വാധീനിച്ചു തുടങ്ങി. ആ നാളുകളെക്കുറിച്ച്  നിക്ക് പറയുന്നതിങ്ങനെയാണ്:

 "ഞാൻ ആ ദിവസങ്ങളിൽ ദൈവവുമായി ആഴമേറിയ ഒരു ബന്ധം സ്ഥാപിച്ചു തുടങ്ങി. അന്നു വരെ പഴിച്ചിരുന്ന ദൈവത്തിനു ഞാൻ എല്ലാ കാര്യങ്ങൾക്കും നന്ദി പറഞ്ഞു തുടങ്ങി. രണ്ടു കയ്യും കാലുമില്ലെങ്കിലും അവിടുന്ന് എനിക്കീ സുന്ദരമായ  ഭൂമിയിൽ ഒരു ജീവിതം തന്നിട്ടുണ്ടല്ലോ".

 മനോഭാവത്തിൽ വന്ന ഈ വ്യത്യാസം അവന്റെ ജീവിതമാകെ മാറ്റി മറിച്ചു. അന്നു വരെ തനിച്ചിരുന്നു കണ്ണ് നീർ വാർത്തിരുന്ന അവനിപ്പോൾ കുസൃതികൾ കാട്ടി മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ തുടങ്ങി.

മറ്റുള്ളവരുടെ മുഖങ്ങളിൽ പുഞ്ചിരി വിടർത്തുന്നതാണ്  ജീവിതത്തിനു യഥാർഥത്തിൽ അർത്ഥം നല്കുന്നതെന്നു അവൻ തിരിച്ചറിഞ്ഞു.

നിക്കിന്  പതിനേഴു വയസ്സുള്ളപ്പോൾ   സ്കൂളിലെ ഒരു തൂപ്പുകാരൻ അവനോട്  ഒരിക്കൽ ഇങ്ങനെ ചോദിച്ചു: "നിക്ക്, നിനക്ക്  നിന്റെ ഈ ജീവിതത്തെക്കുറിച്ചും നീ ഇപ്പോൾ അനുഭവിക്കുന്ന സന്തൊഷത്തെക്കുറിച്ചും  മറ്റു കുട്ടികളോട്  പങ്കു വച്ചു കൂടേ! അവരൊക്കെ എന്ത്  നിസ്സാര കാര്യങ്ങളെക്കുറിച്ചാണ് വെറുതെ  വ്യസനിച്ചു കഴിയുന്നത്‌. നീ തീർച്ചയായും അവർക്കൊക്കെ ഒരു പ്രചോദനമാകും". അങ്ങനെയാണ് നിക്ക് ആദ്യമായി ഏതാണ്ട് മുപ്പതു കുട്ടികളടങ്ങുന്ന സ്കൂളിലെ ഒരു ചെറിയ ഗ്രൂപ്പിനോട്  തന്റെ കഥ പറഞ്ഞത് .

ഏതാനും നാളുകൾക്കുള്ളിൽത്തന്നെ തന്റെ  ജീവിത കഥ സ്കൂളിലെ മറ്റു ക്ലാസ്സ്‌ റൂമുകളിലും  പങ്കുവയ്ക്കാൻ അധ്യാപകർ അവനെ പ്രേരിപ്പിച്ചു. ഒരിക്കൽ അവന്  ഏതാണ്ട് മുന്നൂറോളം പത്താം ക്ലാസ്സ് വിദ്യാർഥികളടങ്ങുന്ന ഒരു ഗ്രൂപ്പിനോട് സംസാരിക്കാൻ അവസരം കിട്ടി.

ആദ്യമായി അത്രയും വലിയ ഒരു ഗ്രൂപ്പിനെ അഭിമുഖീകരിച്ച്  സംസാരിച്ചപ്പോൾ വല്ലാതെ ഭയന്നാണത്രേ അവൻ സ്റ്റേജിൽ നിന്നത്. എന്നാൽ, അവൻ സംസാരിച്ചു തുടങ്ങി രണ്ടു മൂന്നു മിനിറ്റുകൾ കഴിഞ്ഞപ്പോൾത്തന്നെ കുട്ടികൾ പലരുടെയും കണ്ണുനിറഞ്ഞു. 

ഒരു പെണ്‍കുട്ടി എങ്ങലടിച്ച് കരഞ്ഞു തുടങ്ങി. അവൾ എഴുന്നേറ്റ്  നിന്ന് ഇങ്ങനെ ചോദിച്ചു:"നിക്ക്,  നിന്നെ ഞാൻ തടസ്സപ്പെടുത്തുന്നതിൽ ക്ഷമിക്കണം. എനിക്ക്  നിന്നെ ഒന്ന് കെട്ടിപ്പിടിക്കാൻ തോന്നുന്നു". അവൾ എഴുന്നേറ്റു വന്ന്  നിക്കിനെ പുണർന്നു കൊണ്ട് ചെവിയിൽ മന്ത്രിച്ചു: "നന്ദി നിക്ക് . ഇന്ന് വരെ ഞാൻ എത്ര മാത്രം സ്നേഹയോഗ്യയാണെന്നും എന്തു മാത്രം ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവളാണെന്നും ഞാൻ ചിന്തിച്ചിരുന്നില്ല. താങ്കൾ എന്റെ കണ്ണു തുറപ്പിച്ചു".

പ്രസംഗം കഴിഞ്ഞപ്പോൾ അവിടുണ്ടായിരുന്നവരെല്ലാം വന്ന് നിക്കിനെ കെട്ടിപ്പിടിച്ച് ആനന്ദക്കണ്ണീർവാർത്തു അഭിനന്ദിക്കുകയും തങ്ങളെ പ്രചോദിപ്പിച്ചതിന് നന്ദി പറയുകയും ചെയ്തു.

അന്നു മുതൽ പിന്നീടങ്ങോട്ട്  നിക്കിന് പിന്തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇതിനോടകം 60  രാജ്യങ്ങളിലായി 3000 - ത്തിൽ അധികം വേദികളിൽ നിക്ക് പതിനായിരങ്ങളോട്  ജീവിതത്തിന്റെ മഹത്വത്തെത്തെക്കുറിച്ചും, മനോഭാവത്തിൽ വരുത്തുന്ന പോസിറ്റീവായ ഒരു മാറ്റത്തിലൂടെ എങ്ങനെ ജീവിതമാകെ മാറ്റി മറിക്കാമെന്നതിനെക്കുറിച്ചും ഹൃദയ സ്പർശിയായി സംസാരിച്ചു കഴിഞ്ഞു.

നിക്കിന്റെ ശ്രോതാക്കളിൽ വിദ്യാർഥികൾ, അധ്യാപകർ,  കമ്പനി മാനേജർമാർ, രാഷ്ട്ര നേതാക്കൾ ഒക്കെ ഉൾപ്പെടുന്നു.  ഗ്രിഫിത്ത് യൂണിവേർസിറ്റിയിൽ നിന്ന് കോമേഴ്സിൽ ബിരുദമെടുത്ത നിക്ക്  ഇന്ന് "ലൈഫ് വിത്തൌട്ട്  ലിംബ്സ് " എന്ന സംഘടനയുടെ സ്ഥാപകനും ചെയർമാനുമാണ് . ഈ സംഘടനയിലൂടെ വളരെയേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ അയാൾ ചെയ്തു കഴിഞ്ഞു. നിക്ക് എഴുതിയ "ലൈഫ് വിത്തൌട്ട് ലിംബ്സ് " എന്ന പുസ്തകം ബെസ്റ്റ് സെല്ലർ ആയി. അദ്ദേഹം  അഭിനയിച്ച "ബട്ടർ ഫ്ലൈ സർക്കസ് " എന്ന ഷോർട്ട് ഫിലിം അനവധി അവാർഡ് കൾ നേടിക്കഴിഞ്ഞു. നിക്ക് പുറത്തിറക്കിയ "നോ ആംസ് ,നോ ലെഗ്സ്‌ നോ വറീസ് " എന്ന ഡി.വി.ഡി. ലോകം മുഴുവൻ ശ്രദ്ധ പിടിച്ചു പറ്റി.

എന്തിനേറെ, രണ്ടു കയ്യും കാലുമില്ലാത്ത നിക്കിന്റെ ജീവിതത്തിലേയ്ക്ക്  അതീവ സുന്ദരിയായ കനെ മിയാര എന്ന് പേരുള്ള ഒരു  പെണ്‍കുട്ടി ജീവിത സഖിയായെത്തി. ഇന്ന് പൂർണ്ണ ആരോഗ്യവാനായ കുഞ്ഞിനോടൊപ്പം അദ്ദേഹം തികഞ്ഞ സന്തോഷത്തോടെ കുടുംബ ജീവിതം നയിക്കുന്നു.

 "നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ കാത്തിരുന്നിട്ടും യാതൊരു അത്ഭുതവും സംഭവിക്കുന്നില്ലേ? എങ്കിൽ ഇനി വൈകണ്ട. നിങ്ങൾത്തന്നെ ഒരത്ഭുതമാകുക"

നിക്ക്  എല്ലാ വേദികളിലും നല്കുന്ന ഒരു സന്ദേശമാണിത്. നിക്കിന്റെ അഭിപ്രായത്തിൽ,"എന്നെ ഒന്നിനും കൊള്ളില്ല" എന്നതാണ് ഒരുവന് പറയാവുന്ന ഏറ്റവും വലിയ നുണ.

നമ്മളൊക്കെ തെറ്റുകൾ വരുത്താറുണ്ട്  ജീവിതത്തിൽ; എന്നാൽ, നമ്മെ നാം ആയിരിക്കുന്ന രൂപത്തിൽ, കുടുംബത്തിൽ, സാഹചര്യങ്ങളിൽ നമ്മെ സൃഷ്ടിച്ചതിലൂടെ ദൈവം ഒരു തെറ്റ് വരുത്തുകയായിരുന്നില്ല. അങ്ങനെയാണെന്ന മട്ടിൽ സ്വന്തം ജീവിതത്തെ കാണുകയും അതനുസരിച്ച് പെരുമാറുകയും ചെയ്യുന്നെങ്കിൽ അതാണ്  തെറ്റ്.
നിക്ക് തന്റെ ജീവിതത്തിലൂടെ നമുക്ക്  തരുന്ന സന്ദേശമിതാണ്.  
copy & paste (സംരംഭകൻ)

Monday, January 2, 2017

മകളുടെ സഞ്ചാരം

മകളുടെ സഞ്ചാരം

"അമ്മയോട് ആയിരം പ്രാവശ്യം പറഞ്ഞതല്ലേ എന്റെ റൂമിലേക്ക് ഒളിച്ചു നോക്കരുത് എന്ന്"?
പതിവുപോലെ മോളുടെയും അമ്മയുടെയും വഴക്കു കേട്ടുകൊണ്ടാണ് സന്ധ്യയ്ക്കു വീട്ടിലേക്കു കയറിയത് .
എത്ര പറഞ്ഞാലും സുധ മാറില്ല .. മോൾക്കാണെൽ അമ്മയുടെ ഈ സ്വഭാവം തീരെയിഷ്ടമല്ല.
ആകെ ദേഷ്യംവന്നു എനിക്കു.
സുധേ " എന്റെ അലർച്ച കേട്ട് അവൾ ഞെട്ടിത്തിരിഞ്ഞു..
"നിന്നോട് പറഞ്ഞിട്ടില്ലേ മോളുടെ റൂമിലേക്ക് അവൾ കംപ്യുട്ടർ നോക്കുമ്പോൾ
ഒളിച്ചു നോക്കരുതെന്നു?"
അവൾ എന്താ കരുതുക ?"
"എന്ത് കരുതാൻ ?
ഞാൻ ഒരമ്മയാ.. പെണ്ണിന് വയസെത്രയായി.?.
ഒന്നുകിൽ ബുക്ക് അല്ലെങ്കിൽ കമ്പ്യൂട്ടർ..
പോരാത്തതിന് ലേറ്റസ്റ്റ് മോഡൽ ഫോണും വാങ്ങി കൊടുത്തിട്ടുണ്ട് അച്ഛൻ..
കാലം വല്ലാത്തതാണ് . ഇന്നും കൂടെ
പേപ്പറിൽ വായിച്ചു. നോക്കി
വളർത്തിയ മകൾ ഓൺലൈൻ
കാമുകന്റെ കൂടെ ഒളിച്ചോടി
പീഡിപ്പിക്കപ്പെട്ട കഥ".
അവളെയും കുറ്റം പറയാൻ വയ്യ.. ഇന്നത്തെ കാലത്തു മുതിർന്ന പെൺകുട്ടികളുടെ അമ്മമാരുടെ വിഷമം അവർക്കേ അറിയൂ.
മോൾക്കാണെൽ കമ്പ്യുട്ടറിൽ നിന്നും തല
ഉയർത്താൻ സമയമില്ല. ഉപദേശിക്കാൻ
ചെന്നാൽ മോളുടെ വാക്ചാതുര്യത്തിനു
മുന്നിൽ മുട്ട് മടക്കി മിണ്ടാതെ പോരും താൻ..
ഏതോ ഗ്രുപ്പിലെ കവിതയ്ക്ക് കിട്ടിയ ലൈക് കാണിച്ച ദിവസം അവളുടെ ഫോൺ 'സുധ പിടിച്ചുവാങ്ങി .പിന്നെയത് താൻ വാങ്ങി കൊടുത്തെങ്കിലും അമ്മയേക്കാൾ വാശിക്കാരിയായ മകൾ അത് സ്വീകരിച്ചില്ല . ഇപ്പോൾ എപ്പോൾ ഒഴിവു സമയം കിട്ടുന്നോ അപ്പോളൊക്കെ കംപ്യുട്ടറിന്റെ മുന്നിൽ ആണ്.
പഠിക്കാൻ ഒരുപാടു ആഗ്രഹം ഉണ്ടായിരുന്നു തനിക്കു . എങ്കിലും കുടുംബ പ്രാരാബ്ദം കാരണം അതിനു കഴിഞ്ഞില്ല. അതുകൊണ്ടു അവളിലൂടെ
അത് സഫലമാക്കുവാൻ വേണ്ടി അവളുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുത്തു ..
സുധയുടെ ആവലാതിയും ദേഷ്യവും പലപ്പോളും കണ്ടില്ല കേട്ടില്ല നടിച്ചു ഒഴിവാക്കി. തെറ്റുപറ്റിയോ തനിക്കു?
വിളക്കുവച്ച് കഴിഞ്ഞാണ് എല്ലാവരും കൂടെ
ചായ കുടിക്കാൻ ഇരിക്കുക. പതിവില്ലാതെ ഇന്നു പറമ്പിലെ കപ്പ പുഴുങ്ങിയതും കാന്താരിയും കുഞ്ഞുള്ളിയും വെളിച്ചെണ്ണയിൽ ചതച്ചതും കിട്ടിയപ്പോൾ തന്നെ മനസിലായി. സുധക്ക് എന്തോ പറയാനുണ്ട്.
അമ്മായിയമ്മയും മരുമകളും കണ്ണിൽ കണ്ണിൽ നോക്കി ചേഷ്ട കാണിക്കുന്നു..' അമ്മ തന്നെ തുടങ്ങി ആദ്യം.. പിന്നതു സുധ ഏറ്റുപിടിച്ചു..
ഇത്തവണയും മോളുടെ കല്യാണം തന്നെ വിഷയം .. പതുക്കെ തല തിരിച്ചു മോളെ നോക്കി . ഒരു കൈയിൽ ബുക്കും പിടിച്ചു മറ്റേ കൈയിൽ ചായ ഗ്ലാസുമായി എല്ലാം മറന്നു വായനയിൽ ആണവൾ..
അവൾക്കു കേരളത്തിന് പുറത്തുള്ള പല
സ്‌കൂളുകളിലും ജോലിക്കുള്ള പേപ്പേഴ്സ്
ശരിയായതാണ്.പക്ഷെ സുധയുടെ
കാഴ്ചപ്പാടിൽ പെൺകുട്ടികൾ പ്രായപൂർത്തി ആയാൽപ്പിന്നെ എത്രയും വേഗം വിവാഹം. അല്ലാത്തൊരു ചിന്തയേയില്ല.
ദൂരെയൊക്കെ പോയി താമസിച്ചാൽ പെൺകുട്ടികൾ ചീത്തയായിപ്പോകും എന്ന പതിവ് ഡയലോഗും പറയും ഇടയ്ക്കിടെ.
കൂട്ടിന് എന്റമ്മയും ചേരും..
മോൾക്ക് എൻജിനീയറിങ് ആയിരുന്നു
താല്പര്യം. പക്ഷെ ഹോസ്റ്റലിൽ അയക്കാനുള്ള സുധയുടെ പേടി അവളെ ബി എഡ് എടുക്കാൻ നിർബന്ധിതയാക്കി..
"അമ്മെ..മോള് സമയമാവുമ്പോ പറയാംന്നു പറഞ്ഞതല്ലേ ?
അവൾ പറയട്ടെ അതുവരെ തൽകാലം ഒന്നും ആലോചിക്കുന്നില്ല ഞാൻ "
ഇത്തവണ ഭാര്യയുടെ നിയന്ത്രണം വിട്ടോ ആവോ ചാടിയെണീറ്റു രണ്ടു വർത്താനം ആയിരുന്നു.
"മതി..കുറേകാലമായി ഇതുതന്നെ കേൾക്കുന്നു..
ബി എഡ് എടുത്തില്ലേ ? ജോലി കിട്ടാൻ
ലക്ഷങ്ങൾ കൊടുക്കണം.. എത്രകാലം കാത്തിരിക്കും ? നാളെ ബ്രോക്കർ
കുഞ്ഞേട്ടനോട് വരാൻ പറഞ്ഞിട്ടുണ്ട് ഞാൻ, കൂടെ ഒരു പയ്യനും ഉണ്ടാവും
ഒന്നു കണ്ടിട്ടു പോട്ടെ ബാക്കി എന്നിട്ടു തീരുമാനിക്കാം."
വേണമെങ്കിൽ അവൻ ഏതെങ്കിലും
സ്‌കൂളിൽ ശരിയാക്കികൊടുക്കട്ടെ.
മോൾ ഒന്നും കേൾക്കാത്ത ഭാവത്തിൽ അതെ ഇരിപ്പാണ്..'സുധ തർക്കിക്കാൻ ചെല്ലുമ്പോൾ ഉള്ള പതിവ് ഭാവം..അവളോട് എത്ര ചോദിച്ചാലും ചിലപ്പോൾ ഒന്നും പറഞ്ഞെന്നു വരില്ല..നാളെ അവർ വന്നുപോട്ടെ ബാക്കി അവളുടെ ഇഷ്ടം അനുസരിച്ചു ചെയ്താ മതിയല്ലോ..
"ഏട്ടാ ..മോളെ ഇവിടെ എവിടെയും കാണുന്നില്ല.."
സുധയുടെ കരച്ചിൽ കേട്ടാണ് പിറ്റേന്നു
ഉറക്കം ഉണർന്നത്.. ഉറക്കച്ചടവോടെ എണീറ്റ് പുറത്തേക്കോടി ഞാൻ..
അമ്മയും അവളും വീട് ചുറ്റി നടക്കുകയാണ്.. എന്റെ നെഞ്ച് വിങ്ങി.
എന്നെ കണ്ടതോടെ അവരുടെ കരച്ചിൽ ശബ്ദം കൂടി.. ഇടറുന്ന ശബ്ദത്തിൽ വെറുതെ ഞാനും വിളിച്ചു.."മോളെ.. ശ്രുതീ."
ഇല്ല വിളി കേൾക്കാൻ അവൾ വീട്ടിലോ പറമ്പിലോ ഇല്ലായിരുന്നു..
സമയം ഉച്ച തിരിഞ്ഞു.. കത്തുന്ന ഹൃദയവുമായി മൂന്ന് ആത്മാക്കൾ തളർന്നിരിക്കാൻ തുടങ്ങിയിട്ട് മണിക്കൂറുകൾ ആയി. അവളുടെ സാധനങ്ങൾ എല്ലാം അവിടെയുണ്ട്. ഫോൺ ഇല്ലാത്തതിനാൽ വിളിക്കാനും പറ്റില്ല..പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാൻ ഇറങ്ങിയ എന്നെ സുധ പിടിച്ചു നിർത്തുക ആയിരുന്നു.അവൾക്കു ഇപ്പോളും മകളുടെ സൽപേരിൽ ആണ് ശ്രദ്ധ.
തളർന്നിരിക്കുമ്പോളും കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഉള്ള സ്ത്രീകളുടെ പ്രത്യേകത ആവും ഇതൊക്കെ..
കരയുമ്പോളും കാര്യങ്ങൾ ബുദ്ധിപൂർവ്വം കൈകാര്യം ചെയ്തു അവൾ.
ബ്രോക്കറെ വിളിച്ചു എന്തോ ഒഴിവുകഴിവ് പറഞ്ഞു ആദ്യം. പിന്നെ മോൾക്ക് ആകെയുള്ള ഒരു കൂട്ടുകാരിയെ വിളിച്ചു. ഭർതൃ വീട്ടിൽ ഉള്ള ആ കുട്ടിയുടെ സുഖവിവരം അന്വേഷിക്കും പോലെ സംസാരിച്ചു.അവൾക്കു ഒന്നും അറിയില്ലെന്നു മനസിലാക്കിയെടുത്തു.. അതിനിടെ അമ്മയുടെ മരുന്നു എടുത്തുകൊടുത്തു.ഇതിനിടെ
കണ്ണീരും എന്നെ കുറെ വഴക്കും.
എല്ലാം എന്റെ തെറ്റു തന്നെ ആവും. അത്രയേറെ വിശ്വസിച്ചുപോയി എന്റെ മോളെ ഈ അച്ഛൻ എവിടെ ആയാലും അപകടം ഒന്നും വരുത്തല്ലേ ഭഗവാനെ..
ഇനിയും കാത്തിരിക്കുന്നതിൽ അർത്ഥമില്ല.. പരാതി കൊടുക്കാതെ വേറെ വഴി ഒന്നും ഇല്ല.. തളരുന്ന കാലുകൾ പെറുക്കിവച്ചു പടിപ്പുരക്ക് നേരെ നീങ്ങി ഞാൻ.
പുറകിൽ സുധയുടെ കുറ്റപ്പെടുത്തലും കരച്ചിലും എന്നെ പിൻതുടർന്നു... പെട്ടന്നാണ് മോളുടെ ശബ്ദം
"അച്ഛാ."എന്ന വിളിയോടെ പടിക്കെട്ടുകൾ ഓടിക്കയറി വരിക ആണവൾ. സ്വപ്നമോ സത്യമോ എന്നറിയാതെ പകച്ചു പോയി ഞാൻ.
സുധയുടെ ചീറി കരച്ചിലും അടി ശബ്ദവും ആണ് എന്നെ ഉണർത്തിയത്. പൊട്ടിക്കരഞ്ഞു കൊണ്ട് മോളെ തലങ്ങും വിലങ്ങും അടിക്കുക ആണ് അവൾ. എന്റെ 'അമ്മ അവളെ തടയാൻ ശ്രമിക്കുന്നു
മോളോടി വന്നു എന്റെ നെഞ്ചിലേക്ക് പറ്റിപിടിച്ചു. ചുട്ടുപൊള്ളുന്ന എന്റെ ഹൃദയത്തിൽ ഒരു കുളിർ കാറ്റായി ചേർന്നുനിന്നു അവൾ..
അവൾ കയ്യിലെ ഫയൽ എന്റെ
നേർക്കു നീട്ടി.
"ഇനി ഞാനും ഒരു MBA ക്കാരിയാണ്. ഇത് നോക്കു അച്ഛാ. ഒരു വർഷമായി ഓൺലൈൻ കോഴ്സ് ആയി പഠിക്കുന്നു. കഴിഞ്ഞ മാസം ചെറിയമ്മയുടെ വീട്ടിൽ പോയത് എക്സാം എഴുതാൻ ആയിരുന്നു. ഇന്നാണ് സെർടിഫിക്കറ്റ് വാങ്ങേണ്ടിയിരുന്നത്."
"അമ്മയോട് ഈ അവസാന നിമിഷം പറഞ്ഞാൽ കള്ളം ആണ് എന്നേ പറയു. അതുകൊണ്ട് ചെറിയമ്മയെ വിളിച്ചു,
പോകും മുന്നേ അച്ഛനെ ഒന്നു ഞെട്ടിക്കണം അത്രേ കരുതിയുള്ളൂ അച്ഛാ".
"പെണ്ണായിപ്പോയതുകൊണ്ടു എന്റച്ഛന്
ഒരു കൈ സഹായമാകാനുള്ള അവകാശം
എന്തിന് വേണ്ടെന്നു വക്കണം ഞാൻ?"
"എങ്കിലും ഒരുവാക്ക് പറയാമായിരുന്നില്ലേ
മോളു നിനക്ക് "?എതിര് പറയുമോ അച്ഛൻ?
"അമ്മക്ക് എങ്ങനെ എങ്കിലും എന്നെ കെട്ടിച്ചു വിടണം എന്നല്ലേയുള്ളു അച്ഛാ. അതുകൊണ്ടു തന്നെ ഇനി പഠിക്കാൻ പോകാൻ 'അമ്മ സമ്മതിക്കില്ലെന്നു എനിക്കു ഉറപ്പായിരുന്നു , അതുകൊണ്ടാ വീട്ടിലിരുന്നു പഠിച്ചതു ."
"ഒരു പെൺകുട്ടിയുടെ ജന്മലക്ഷ്യം വിവാഹം മാത്രമല്ല അച്ഛാ.. അഞ്ചുവർഷം കഴിഞ്ഞാലും ഭാര്യയും അമ്മയും ആവാം എനിക്കു. പക്ഷെ നാളെ എന്റച്ഛനും അമ്മയ്ക്കും ഒരു ഡ്രസ്സ് വാങ്ങാൻ പോലും എൻറെ ഭർത്താവിനെ ആശ്രയിക്കണ്ടേ
ഞാൻ.. അദ്ദേഹം എങ്ങനെയുള്ള ആളാണെന്നു കൂടെ ജീവിച്ചു തുടങ്ങിയാൽ അല്ലേ മനസിലാക്കാൻ കഴിയൂ.."
"സ്വന്തമായി ഒരു ജോലിയുള്ളതു എന്തുകൊണ്ടും കുടുംബ ജീവിതത്തിൽ സഹായം മാത്രമേ ആവൂ.. ആദ്യം സ്വന്തംകാലിൽ നില്ക്കട്ടെ ഞാൻ.. വിവാഹം നിങ്ങളുടെ ഇഷ്ടം പോലെ
നടത്താൻ സമ്മതം തന്നെ ആണെനിക്ക്."
പതുക്കെ ഞാൻ സുധയെ നോക്കി..
നിറകണ്ണുകളോടെ പകച്ചുനിൽക്കുക
ആണവൾ.
അവളുടെ മനസിലെ വേദന എനിക്കു
കാണാമായിരുന്നു.. കഴിഞ്ഞ മാസത്തെ
അവളുടെ അച്ഛന്റെ പിറന്നാളിനടക്കം
പലതവണ അവളെന്റെ മുന്നിൽ കൈ
നീട്ടി നിരാശയായി.. അവളുടെ വീട്ടിൽവിളിച്ചു ഇല്ലാത്ത തിരക്കിന്റെ കാര്യം പറഞ്ഞു "അടുത്തയാഴ്ച വരാം അമ്മേ" എന്നും പറഞ്ഞു ഫോൺ വച്ചു നെടുവീർപ്പോടെ അടുക്കളയിലേക്കു പോകുന്നത് കണ്ടില്ലെന്നു
നടിച്ചിരിക്കുന്നു താൻ അന്നു.
"എന്നാലും സ്വന്തം മകളെ കാണാതായിട്ട് സഹോദരിയെ പോലും വിളിച്ചു ചോദിയ്ക്കാൻ തോന്നിയില്ലേ അമ്മെ അമ്മക്ക് "?
മോളുടെ ശബ്ദമാണ് ഞങ്ങളെ ഉണർത്തിയത്
ശരിയാണ്. വിളിക്കാൻ ഒരുങ്ങിയ തന്നെ പിടിച്ചു നിർത്തിയത് സുധ ആണ് . കാരണം അവളുടെ പൊട്ടബുദ്ധിയിൽ മകൾ ഓൺലൈൻ കാമുകന്റെ കൂടെ ഒളിച്ചോടി കഴിഞ്ഞിരുന്നു. അത് പരമാവധി പുറത്തറിയാതിരിക്കാൻ ഉള്ള ശ്രമങ്ങൾ ആണ് ഇത്രേം നേരം അവൾ നടത്തിയത്.
ചമ്മി തല താഴ്ത്തി ആശ്വാസകണ്ണീരോടെ
നിൽക്കുന്ന അമ്മയെ പുറകിലൂടെ ചെന്നു കെട്ടിപിടിച്ചു മകൾ പറഞ്ഞു
"അമ്മേ.. ആയിരക്കണക്കിന് പെൺകുട്ടികൾ ഈ സോഷ്യൽ മീഡിയ നേരായ വഴിയിൽ ഒരുപാടു ഉപകാരപ്പെടും വിധം ഉപയോഗിക്കുന്നുണ്ട് ഇന്നു.
അതിൽ പത്തു പേരെ തെറ്റായ വഴിയിൽ ഇത് ഉപയോഗിക്കുകയും ട്രാപ്പിലാവുകയും ചെയ്യുന്നുള്ളു.പക്ഷെ ഈ പത്തുപേരുടെ ചീത്തപ്പേരിൽ മറ്റുള്ളവർക് കിട്ടുന്ന നല്ല കാര്യങ്ങൾ ആരും ശ്രദ്ധിക്കുന്നില്ല.
അല്ലെങ്കിൽ ശ്രദ്ധിക്കാൻ ഇഷ്ടപ്പെടുന്നില്ല
നമ്മൾ."അത് അമ്മയുടെ മാത്രം കുറ്റമല്ല."
മോളെ തിരിച്ചുകിട്ടിയ സന്തോഷ കണ്ണീരിൽ അവളെയും ചേർത്ത് പിടിച്ചു അകത്തേക്കു കയറുമ്പോൾ അവൾ പതുക്കെ എന്റെ ചെവിയിൽ പറഞ്ഞു.
"മിക്കവാറും എനിക്കു ചെന്നൈയിൽ ജോലി കിട്ടിയേക്കും അച്ഛാ.നന്നായി സ്കോർ ചെയ്തതിനാൽ അടുത്ത മാസത്തെ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പറഞ്ഞു സാർ"
അമ്മയെ പറഞ്ഞു സമ്മതിപ്പിക്കില്ലേ അച്ഛാ ?"
"അമ്മ സമ്മതിച്ചിരിക്കുന്നു."തൊട്ടു പുറകിൽ സുധയുടെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി ഞങ്ങൾ.അവൾ മോളെ ചേർത്ത് പിടിച്ചു പറഞ്ഞു
"മോളു അമ്മയോട് ക്ഷമിക്കു "ഈ അമ്മക്ക് അധികം വിദ്യാഭ്യാസവും വിവരവും ഒന്നുമില്ല...
ഓരോ വാർത്തകൾ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ ഉള്ളിൽ തീയാ... മക്കൾ രക്ഷകർത്താക്കൾക്ക് എന്നും കുട്ടികളാണ്...
എന്റെ മോൾക്കൊരു ദോഷവും വരരുത് എന്നാഗ്രഹിച്ചിട്ടാണ്.."

"എന്തെങ്കിലും സംഭവിച്ചാൽ വളർത്തു ദോഷം എന്നല്ലേ പറയു... പക്ഷേ ഇപ്പോളമ്മയ്ക്കു മനസിലായി
കാര്യങ്ങൾ മനസ്സിലാക്കാനും പ്രവർത്തിക്കാനുമുള്ള പക്വത എന്റെ
കുട്ടിക്ക് ഉണ്ട്....
ഇനി മോളുടെ ഇഷ്ടം അതാണ് അമ്മയുടെയും ഇഷ്ടം..."
എല്ലാം കണ്ടുകൊണ്ടു പുഞ്ചിരിയോടെ സന്ധ്യദീപവുമായി 'എന്റെ അമ്മ ഇറങ്ങിവന്നു. കൈകൂപ്പി ദൈവത്തിനു നന്ദി പറഞ്ഞു ഞങ്ങൾ മൂന്ന് പേരും.
(പെൺകുട്ടികളുടെ മേൽ അടിച്ചേല്പിച്ചു നടപ്പിൽ വരുത്തുന്ന പല ശാസനകളും അവരുടെ നല്ല ഭാവി തന്നെ നാളെ ഒരുപക്ഷെ ഇല്ലാതാക്കിയേക്കാം)

Written by #Vineetha_Anil

What is a Kindle ? എന്താണ് കിൻ്റിൽ ?

Kindle നെപ്പറ്റി അറിയാവുന്ന കുറച്ച് കാര്യങ്ങൾ പറയാമെന്ന് കരുതി അക്കെങ്കിലും ഉപകാരപ്പെട്ടാൽ അത്രയും നല്ലത്, എനി ഞാൻ പറഞ്ഞതിൽ എന്തെങ്കിലു...